മാന്നാർ: വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ചാരായവുമായി വീട്ടമ്മ അറസ്റ്റിൽ. മാന്നാർ കുട്ടൻപേരൂർ മാറാട്ട് തറയിൽ പുത്തൻവീട്ടിൽ രാജേന്ദ്രൻ ഭാര്യ മണിയമ്മ എന്ന അംബുജാക്ഷിയെ (70) യാണ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ചാരായമാണ് പിടികൂടിയത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ ബിജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസര്‍മാരായ ബി സുനിൽകുമാർ, ബാബു ഡാനിയേൽ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ടി കെ രതീഷ്, സിജു പി ശശി, പ്രതീഷ് പി നായർ, കൃഷ്ണദാസ് എന്നിവരാണ് വീട്ടിൽ പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി
താമരശ്ശേരി: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ എംഡിഎംഎ ഉള്ളതായി സ്ഥിരീകരണം. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദ്(27) ആണ് പാക്കറ്റ് വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെച്ച് പരിശോധന നടത്തുകയായിരുന്നു.
സിടി സ്കാനിൽ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.