ഷാർജയിൽ ഡ്രൈവര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന ഏഴു വയസുകാരന് ദാരുണാന്ത്യം. ലൈസന്‍സില്ലാത്ത ഡ്രൈവറുടെ കാറില്‍ സ്‌കൂളിലെത്തിയ ബംഗ്ലാദേശ് വംശജനായ കുട്ടിയാണ് ശ്വാസംമുട്ടി മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം അൽ ഷഹബ ഏരിയയിലായിരുന്നു സംഭവം നടന്നത്. ഇബ്ന് സിനാ സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്.
രാവിലെ വിദ്യാർഥികളുമായി കാർ സ്കൂളിൽ എത്തിയപ്പോൾ ഈ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. കുട്ടി കാറിനുള്ളിലുള്ളതറിയാതെ കാർ പാർക്ക് ചെയ്ത് വനിതാ ഡ്രൈവർ അവിടെ നിന്ന് ഭർത്താവിനോടൊപ്പം മറ്റൊരു കാറിൽ പോവുകയായിരുന്നു. കാർ ലോക്ക് ചെയ്തതിനാൽ കുട്ടിക്ക് പുറത്തിറങ്ങാനും സാധിച്ചില്ല. ഈ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. വൈകുന്നേരം വിദ്യാർഥികളെ തിരിച്ചുകൊണ്ടുവിടാൻ വേണ്ടി ഡ്രൈവർ എത്തിയപ്പോഴാണ് കുട്ടിയെ കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് വാസിത് പൊലീസ് സ്‌റ്റേഷൻ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് ഡ്രൈവറെ മരണത്തിന് ഉത്തരവാദിയായി ആരോപിക്കാന്‍ സന്നദ്ധമാകാത്ത സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ രാജ്യം വിടുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം അനുമതിയില്ലാത്ത വാഹനങ്ങളിൽ വിദ്യാർഥികളെ സ്‌കൂളിൽ അയക്കുന്നത് അപകടമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മരിച്ച കുട്ടിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read More: വീണ്ടും കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് 11 മണി മുതൽ കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം