ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
കോഴിക്കോട്: സംസ്ഥാനത്ത് ഷോക്കേറ്റുള്ള മരണങ്ങൾ തുടർക്കഥയാകുന്നു. കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.
വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് ആണ് ഉഷക്ക് ഷോക്കേറ്റത്. രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ചത് ഷോക്കേറ്റ്
കോഴിക്കോട്: വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഷോക്കേറ്റെന്ന് ആണ് പ്രാഥമിക റിപ്പോർട്ട്.
പശുക്കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ(40) വീടിന് സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിന് സമീപത്ത് പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. ബോബിയുടെ കൈയിൽ വൈദ്യുതാഘാതമേറ്റതിന്റെ പാടുകൾ ഉണ്ട്. മൃദദേഹം കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.
മൃതദേഹം കിടന്നിരുന്ന കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം കിടന്നതിന് സമീപത്തുകൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നുമുണ്ട്.
പ്രദേശത്ത് കൂടുതൽ പരിശോധന നടത്താൻ വനം വകുപ്പ് ഒരുങ്ങുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് പറഞ്ഞു.
കടുവ പോലുളള വന്യമൃഗം പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം. എന്നാൽ ബോബിയുടെ ശരീരത്തിലും പശുവിനെ ജഡത്തിലും കാര്യമായ പരുക്കുകൾ ഒന്നും ഇല്ലായിരുന്നു. ഇതാണ് സംശയമുയർത്തിയത്.
മരിച്ച ബോബിയുടെ വീട്ടിൽ നിന്ന് വനാതിർത്തിയിലേക്ക് 50 മീറ്റർ ദൂരംമാത്രമേയുള്ളൂ. മൃതദേഹത്തിന് സമീപം പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പശുവിനെ മേയ്ക്കാനായി വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാർ ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു.
വൈകീട്ട് നാലരയ്ക്ക് മക്കൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മ തിരികെ എത്തിയിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാരും മറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് വനംവകുപ്പിലും പോലീസിലും വിവരമറിയിയിക്കുകയായിരുന്നു. പോലീസും വനംവകുപ്പും നാട്ടുകാരുമെല്ലാം രാത്രി വൈകിയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടനയിറങ്ങുന്ന മേഖലയാണിത്.
Summary: In Kozhikode’s Vadakara, a 53-year-old housewife, Usha from Thodannur Asharikandi, tragically died of electrocution. A live power line snapped and fell into her yard, causing the fatal shock. Electrocution-related deaths continue to be reported across Kerala.