കൊച്ചി: കേരളത്തിൽ നിന്നും മുപ്പതു പേരെ ദേശീയ കൗൺസിലിലേക്ക് പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. ഇതിൽ മുപ്പതുപേരാണ് പത്രിക നൽകിയതെന്നും എല്ലാവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണൻ നമ്പൂതിരി വ്യക്തമാക്കി.
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, പദ്മജ വേണുഗോപാൽ, പിസി ജോർജ്, എ.പി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, കെവി ശ്രീധരൻ മാസ്റ്റർ, എ.എൻ രാധാകൃഷ്ണൻ, എം ടി രമേശ്, സി കൃഷ്ണകുമാർ, പി സുധീർ, ശോഭാ സുരേന്ദ്രൻ, ഡോ കെ.എസ് രാധാകൃഷ്ണൻ, കെ.രാമൻ പിള്ള, പി.കെ വേലായുധൻ, പള്ളിയറ രാമൻ, വിക്ടർ ടി തോമസ്, പ്രതാപ ചന്ദ്രവർമ്മ, സി രഘുനാഥ്, പി രാഘവൻ, കെ.പി ശ്രീശൻ, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധൻ എന്നിവരാണ് ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെ മുപ്പത്‌പേർ.
ഇന്നലെ രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിലാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്നലെയാണ് പാർട്ടി നിർദേശ പ്രകാരം രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായി എത്തുന്നത്.
അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.