തൃശൂർ: തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി മാറ്റത്തിൽ അമർഷവുമായി അഖില കേരള ധീവര സഭ. കോൺഗ്രസ് പാർട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സമുദായത്തിലെ ഒരാൾക്ക് സീറ്റ് അനുവദിച്ചതും കോൺഗ്രസാണെന്നും അഖില കേരള ധീവര സഭ അഭിപ്രായപ്പെട്ടു. നിലവിൽ ഒരു സീറ്റിലും പരിഗണിക്കാത്തത് കടുത്ത അവഗണനയാണ്. ആലപ്പുഴയിൽ പരിഗണിക്കണമെന്നറിയിച്ചിട്ടും അവഗണിച്ചെന്നും അഖില കേരള ധീവര സഭ നേതാക്കൾ പറഞ്ഞു.
ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിലാണ് അഖില കേരള ധീവര സഭക്ക് അതൃപ്തി. സമുദായത്തിൽ പെട്ട 30 ലക്ഷം ആളുകളെ അവഗണിച്ചെന്ന് ധീവരസഭ ഓർഗനൈസിങ് സെക്രട്ടറി ടി വി ജനാർദ്ദനൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചെന്നും തൃശൂരിൽ രെ മുരളീധരനെ പിന്തുണക്കുന്നതിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും ധീവരസഭ ഓർഗനൈസിങ് സെക്രട്ടറി ടി വി ജനാർദ്ദനൻ പറഞ്ഞു.