തൊടുപുഴ: മാരകായുധങ്ങളുമായെത്തുന്ന കുറുവാ സംഘം മുതൽ സാധാ കള്ളന്മാർ വരെ സംസ്ഥാനത്ത് വിലസുന്നു. ഉറക്കം നഷ്ടപ്പെട്ട് പൊതുജനം. വീട്ടിൽ സിസിടിവി വച്ചിട്ടൊന്നും കാര്യമില്ലെന്നു മനസിലായതോടെ കള്ളന്മാര തുരത്താൻ വേറെ മാർഗം തേടുകയാണ് പലരും.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ നടന്ന മോഷണങ്ങളുടെ എണ്ണം ചെറുതല്ല. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ഒരു വർഷം അയ്യായിരത്തിനടുത്ത് മോഷങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പല കേസുകളിലും പ്രതികൾ പിടിക്കപ്പെടാറില്ല. പിടികൂടി ശിക്ഷക്കപ്പെടുന്ന പ്രതികൾ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതാണ് പതിവ്.
സ്റ്റേഷനുകളിൽ അമിത ജോലിഭാരം കാരണം പല കേസ് അന്വേഷണങ്ങളും ശരിയായ വിധം നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഈ വർഷം ജനുവരി 17വരെ നടന്നത് 463 മോഷണങ്ങൾ ആണ്. കഴിഞ്ഞ വർഷം 4229.

2023ൽ സംസ്ഥാനത്ത് 4,431 മോഷണക്കേസുകളും 2,668 മോഷണശ്രമങ്ങളും 915 കവർച്ച കേസുകളും 70 കവർച്ചാ ശ്രമങ്ങളുമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.
മോഷണശ്രമത്തിനിടെ ആളുകൾ കൊലചെയ്യപ്പെടുന്നതും ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കുന്നുണ്ട്.
2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച റിപോർട്ട് അനുസരിച്ച് 75.1 കോടി രൂപയുടെ സ്വത്തുക്കൾമോഷണം പോയിട്ടുണ്ട്. ഇതിൽ 30.2 കോടി രൂപയുടെ വസ്തുക്കൾ മാത്രമാണ് മോഷ്ടാക്കളിൽ നിന്ന് പിടിച്ചെടുത്തതെന്നും സൂചിപ്പിക്കുന്നു.
മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കുന്നത് ശ്രമകരമായ ജോലിയാണെന്നാണ് പോലീസ് വാദം. പിടികൂടിയ പ്രതികളിൽ നിന്ന് പോലും മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്താനാവുന്നില്ല എന്നതും വെല്ലുവിളിയാണ്.
മോഷ്ടിച്ച സ്വർണവും മറ്റും വാങ്ങുന്നതിന് അയൽ സംസ്ഥാനങ്ങളിൽ ജ്വല്ലറികൾ തന്നെയുണ്ട്. സ്വർണം ലഭിച്ചാലുടനെ ജ്വല്ലറി ഉടമകൾ ഉരുക്കി ആഭരണങ്ങളാക്കി വിൽപ്പന നടത്തും.
പിന്നെ ഇവയെക്കുറിച്ച് യാതൊരുവിധ സൂചന പോലും ലഭിക്കില്ല എന്നതാണ് സത്യം. മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാത്തത് വിചാരണ സമയത്ത് കേസുകളെയും ബാധിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി മോഷണം നടത്തി മടങ്ങുന്ന സംഘങ്ങളെ പിടികൂടുക എന്നതും ശ്രമകരമാണെന്നും പോലീസ് പറയുന്നു. 2021ൽ 162 കേസുകയാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.
തൊഴിലില്ലായ്മയും സമ്പന്നരാകാനും ആഡംബര ജീവിതം നയിക്കാനുമുള്ള ആഗ്രഹങ്ങളുമാണ് യുവാക്കളെ മോഷണത്തിനും കവർച്ചക്കും പ്രേരിപ്പിക്കുന്നതെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. വില കുതിച്ചുയരുന്നത് സ്വർണക്കവർച്ചക്ക് കാരണമാകുന്നുണ്ട്.
അതേസമയം, മോഷണം ഉൾപ്പെടെ തടയുന്നതിന് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസുകാരുടെ വാദം.