എട്ട് പേരെ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
മുംബൈ: രാജ്യത്ത് ഗില്ലിന്‍ ബാരെ സിൻഡ്രോം രോഗികളുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്രയിലെ പുണെയിലാണ് അപൂർവ രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.(26 cases of Guillain Barre Syndrome identified)
രോഗ ബാധിതരിൽ അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എട്ട് പേരെ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാർ നിര്‍ദ്ദേശം നൽകി.
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം എന്ന് വിളിക്കുന്നത്. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
കൈകാലുകളില്‍ തരിപ്പ് അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം. കൈകാലുകള്‍ക്ക് തളര്‍ച്ചയും അനുഭവപ്പെടും. ഇത് സാവധാനം ശരീരത്തിലെ എല്ലാ ഭാഗത്തേയ്ക്കും പടരുന്നു. പിന്നീട് ശരീരം തളരുകയാണ് ചെയ്യുന്നത്.