കോട്ടയം: ട്രെയിനുകളിലെ ലേഡീസ് കോച്ചുകളിൽ പുരുഷന്മാർ കയറുന്നത് പതിവാകുന്നെന്ന് പരാതി. ചിലർ ബോധപൂർവം കയറുമ്പോൾ മറ്റുചിലർ അബദ്ധത്തിൽ കയറുന്നതാണ്.2424 people made this mistake while traveling by train
കോച്ചുകളുടെ അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും പുരുഷന്മാർ കയറുന്നത് പതിവാണെന്ന് സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കംപാർട്ടുമെന്റിന്റെ പുറത്ത് മധ്യഭാഗത്തായാണ് ലേഡീസ് എന്ന് എഴുതിയിട്ടുള്ളത്.
പലപ്പോഴും ഇതു കാണാതെയാണ് പുരുഷന്മാർ മാറികയറുന്നത്. സ്ത്രീകളുടെ കംപാർട്ടുമെന്റ് എന്ന സൂചനാബോർഡ് വാതിലിനോട് ചേർന്ന് സ്ഥാപിച്ചാൽ ഒരു പരിധിവരെ പരിഹാരമാകുമെന്ന് പുരുഷന്മാരും ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം. ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നെന്ന പരാതി വർധിച്ചതിനെ തുടർന്ന് 500 രൂപ പിഴ ചുമത്തുന്നത് റയിൽവെയും ശക്തമായി നടപ്പാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം 2424 പേരിൽനിന്ന് 9.11 ലക്ഷം രൂപയും 2022-ൽ 1153 പേരിൽനിന്ന് 4.70 ലക്ഷം രൂപയും പിഴ ഈടാക്കി. സ്ത്രീകൾക്കായി സംവരണം ചെയ്ത കോച്ചുകളിൽ പുരുഷൻമാർ കയറിയാൽ പരാതി പറയാൻ തീവണ്ടികളിൽ ആർ.പി.എഫ്. ഇല്ലാത്തതും തിരിച്ചടിയാണ്.
തിരക്കിനിടയിൽ കോച്ച് മാറി അബദ്ധത്തിൽ കയറുന്നവരാണ് അധികവും. പരശുറാം, വഞ്ചിനാട്, വേണാട് ഉൾപ്പെടെ കേരളത്തിലോടുന്ന 12 ട്രെയിനുകളിൽ രണ്ടു വീതവും മലബാർ, മാവേലി, ഏറനാട് എക്‌സ്‌പ്രസുകളിൽ ഒന്നുവീതവും ലേഡീസ് കോച്ചുകളുണ്ട്. സുരക്ഷയുടെ ഭാഗമായി ലേഡീസ് കോച്ചുകൾ മധ്യത്തിലും പിറകിൽ ഗാർഡിനോട് ചേർന്നുമായിരിക്കും ഉണ്ടാവുക. ഇതിൽ മാറ്റം വരുമ്പോഴാണ് മാറിക്കയറലും പ്രശ്‌നങ്ങളും വരുന്നത്.