മുംബൈ:പത്തുവർഷത്തിനിടെ പാകിസ്താനിൽ ജയിലുകളിൽ മരിച്ചത് 24 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ. മുംബൈ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ജതിൻ ദേശായിക്ക് വിവരാവകാശ രേഖപ്രകാരം ലഭിച്ച വിവരമാണിത്.24 Indian fishermen died in jails in Pakistan in ten years
2014 ജനുവരിമുതൽ 2023 ഡിസംബർവരെയുള്ള കാലയളവിലെ കണക്കാണ് ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നൽകിയത്. ഈ വർഷം രണ്ടുമരണമാണ് പുറത്തുവന്നത്.
പാൽഘർ ജില്ലയിൽനിന്നുള്ള മത്സ്യത്തൊഴിലാളി വിനോദ് ലക്ഷ്മൺ മാർച്ച് 17-ന് മരിച്ചു. മൃതദേഹം മേയ് ഒന്നിന് വീട്ടിലേക്കയച്ചു.
മറ്റൊരു മത്സ്യത്തൊഴിലാളി സൗരാഷ്ട്രയിലെ സുരേഷ് നാദു സെപ്റ്റംബർ അഞ്ചിന് കറാച്ചിജയിലിൽ മരിച്ചു. മൃതദേഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും ജതിൻ ദേശായി പറഞ്ഞു.
210 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്താൻ ജയിലുകളിലുണ്ട്. ഇവരിൽ 180 പേർ ശിക്ഷ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ച് തീരുമാനവുമായിട്ടില്ല. ജയിലിലുള്ളവരിൽ 10 പേരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്.
2008-ലെ ഉഭയകക്ഷി കരാർപ്രകാരം ശിക്ഷ പൂർത്തിയാക്കി ഒരുമാസത്തിനുള്ളിൽ അവരെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഇരുസർക്കാരുകളും സമ്മതിച്ചിട്ടുണ്ട്.