ജയ്പൂർ: ഏഴ് മാസത്തിനിടെ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരി പിടിയിൽ. അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് സവായ് മധോപൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് ഇവരുടെ രീതി.
വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി ഏഴ് മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി 25 വ്യത്യസ്ത പുരുഷന്മാരെ വിവാഹം കഴിച്ചു.
തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതിയെ പൊലീസ് പിടികൂടിയത്.
വിവാഹം വൈകിയ യുവാക്കളെ കണ്ടെത്തി ഇവർ വിവാഹം ചെയ്യും. പിന്നീട് അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിൽ മുമ്പ് ഇവർ ജോലി ചെയ്തിരുന്നു. കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഇവർ ഭോപ്പാലിലേക്ക് താമസം മാറുകയായിരുന്നു.
പിന്നീട് പ്രാദേശിക ഏജന്റുമാരുടെ ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന വിവാഹ തട്ടിപ്പുകാരുടെ സംഘത്തിൽ പങ്കാളിയായ ശേഷം വിവാഹത്തട്ടിപ്പ് തുടങ്ങി.
വിവാഹം കഴിഞ്ഞാൽ, വധു ആഴ്ചയ്ക്കുള്ളിൽ ഒളിച്ചോടും. തട്ടിപ്പുസംഘത്തിലെ പ്രധാനികളായ റോഷ്‌നി, രഘുബീർ, ഗോലു, മജ്‌ബൂത് സിംഗ് യാദവ്, അർജൻ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവതിയെ പിടികൂടാൻ സഹായകമായത് ഒരു പൊലീസുകാരന്റെ ഇടപെടലാണ്. വരനായി വേഷംമാറി ഒരു കോൺസ്റ്റബിൾ യുവതിയെ വിവാഹം കഴിക്കാൻ എത്തുകയായിരുന്നു.