കൊച്ചി: ഹേമ കമ്മിറ്റി റിപ്പോട്ടിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി മലയാള താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന. അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേർ രംഗത്തെത്തി. ഇക്കാര്യവുമായി ഇവർ വിവിധ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു.(20 members from AMMA approach FEFKA, move to form trade union)
എന്നാൽ അമ്മ പിളർപ്പിലേക്ക് എന്നു പറയാൻ പറ്റില്ലെന്നും ട്രേഡ് യൂണിയൻ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നത് എന്നാണ് തന്റെ വിവരമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അമ്മ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും രാഷ്ട്രീയ പാർട്ടികളെപ്പോലെ പെരുമാറാൻ കഴിയില്ലെന്നും അമ്മ നേതൃത്വം പലപ്പോഴും വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ ദുർബലമായ പ്രതികരണം അമ്മയ്ക്കുള്ളിൽ തന്നെ പൊട്ടിത്തെറികൾക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. ഇതിനിടെയാണ് സംഘടനയിലെ 20ഓളം അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയർമാൻ സിബി മലയിലിനെയും ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെയും കാണുന്നത്.