ലഖ്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് അപകടം. 15 പേർ മരിച്ചു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപ്പെട്ടത്. ‘മാഗ് പൂർണിമ’ ദിനത്തിൽ പുണ്യ സ്നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തീർത്ഥാടകരുമായി വന്ന ട്രാക്ടർ ട്രോളി പട്യാലി-ദാരിയാവ്ഗഞ്ച് റോഡിൽ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. മരിച്ചവരിൽ ഏഴ് കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഡിഎം, എസ്പി, മറ്റ് അഡ്മിനിസ്ട്രേറ്റീവ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് വിവരം. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, പരിക്കേറ്റവർക്ക് ഉചിതമായ ചികിത്സ നൽകാനും മുഖ്യമന്ത്രി അധികാരികളോട് നിർദേശിച്ചു.
Read Also: അയോധ്യ സ്‌പെഷ്യല്‍ ട്രെയിന്‍ കത്തിക്കുമെന്ന് യുവാക്കളുടെ ഭീഷണി; ഒരാള്‍ അറസ്റ്റിൽ