രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 10 പശുക്കൾ; ഇവിടെ പ്രതിഷേധം കത്തുന്നു
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ പഞ്ചായത്തിൽ തലയാർ എസ്റ്റേറ്റിൽ കോഫി സ്റ്റോർ ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. മറ്റൊരു പശുവിന് ഗുരുതരമായി പരിക്കേറ്റു.
തുടർച്ചയായി ഉണ്ടാകുന്ന കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി ജെ പി യും , സിപിഐ യും യുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായി ചട്ട മൂന്നാർ ചെക്ക് പോസ്റ്റിൽ എത്തിമൂന്നാർ മറയൂർ അന്തസംസ്ഥാന പാത ഉപരോധിച്ചു.
കോഫി സ്റ്റോർ ഡിവിഷനിൽ ഫീൽഡ് നമ്പർ 22 ൽ നേഴ്‌സറിക്ക് സമീപമുള്ള തേയിലത്തോട്ടത്തിലാണ് കടുവയുടെ ആക്രമണം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായത്.
കോഫി സ്റ്റോർ സ്വദേശികളായ സമുദ്രപാണ്ടിയുടെ ഗർഭിണിയായ പശുവാണ് കൊല്ലപ്പെട്ടത്. സമീപം മണിയുടെ പശുവിന് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി.
തൊഴിലാളി ലയങ്ങൾക്ക് സമീപം തീറ്റയ്ക്കായി വിട്ടതാണ്. ഉച്ചകഴിഞ്ഞ് മറ്റ് പശുക്കൾ എത്തിയെങ്കിലും രണ്ടു പശുക്കളെ കാണാതെ വന്നതോടുകൂടി നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട പശുവിനെയും പരിക്കേറ്റ പശുവിനെയും കണ്ടെത്തിയത്.
പരിക്കേറ്റ പശു രക്ഷപ്പെടുവാൻ സാധ്യത കുറവാണ്. മറയൂർ ഗവ.വെറ്റിറനറി ഡോക്ടർ അനിലബാബു സ്ഥലത്തെത്തി പരിക്കേറ്റ പശുവിന് ചികിത്സ നല്കി. കൊല്ലപ്പെട്ട പശുവിന്റെ ജഡം പോസ്റ്റുമോർട്ടം നടത്തി.
പ്രതിഷേധവുമായി സി പി ഐ.. ഏറ്റെടുത്ത് ബി ജെ പിയും
പാമ്പൻ മല, കോഫി സ്റ്റോർ മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കടുവയാക്രമണത്തിൽ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി പി ഐ യുടെ നേതൃത്വത്തിൽ ചട്ട മൂന്നാർ ചെക്ക് പോസ്റ്റിന് മുന്നിൽ പ്രതിഷേധ സമരം നടന്നു.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, സി പി ഐ നേതാക്കളും ജനപ്രതിനിധികളുമായ റ്റി. ഗണേശൻ, വിനായകൻ, മുരുകേശൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
മൂന്നാറിൽ വച്ച് ചർച്ച നടത്താം എന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു.11 മണിയോടു കൂടി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡം തൊഴിലാളികളുടെ നേതൃത്വത്തിൽ ചട്ടമൂന്നാർ ചെക്ക് പോസ്റ്റിൽ എത്തിച്ചു.
ഇവിടെ വച്ച് സമരം ബി ജെ പി പ്രവർത്തകർ ഏറ്റെടുത്തു.മൂന്നാർ മറയൂർ അന്ത സംസ്ഥാന പാതയിൽ ചെക്ക് പോസ്റ്റിന് മുന്നിൽ പശുവിന്റെ ജഡം വച്ച് റോഡ് ഉപരോധിച്ചു.
ബി ജെ പിയിൽ ചേർന്ന മുൻ എംഎൽഎ എസ്.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി വി.എൻ. സുരേഷ്, സോജൻ വർഗ്ഗീസ്, പി.പി.മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇരുവശങ്ങളിലും നൂറുകണക്കിന് വാഹനങ്ങൾ കുരുക്കിൽപ്പെട്ടു.മറയൂർ ഇൻസ്‌പെക്ടർ എം.ഷാജഹാൻ, എസ്.ഐ മാഹിം സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
മറയൂർ റെയ്ഞ്ച് ഓഫീസർ അബ്ജു.കെ.അരുൺ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
കൊല്ലപ്പെട്ട പശുക്കൾക്ക് ന്യായമായ നഷ്ടപരിഹാരം നല്കാം എന്നും ക്യാമറകൾ സ്ഥാപിക്കാം എന്നും ചൊവ്വാഴ്ച മൂന്നാറിൽ വച്ച് മൂന്നാർ ഡി എഫ് ഒയുമായി ചർച്ച നടത്താമെന്നും ഉറപ്പു നല്കിയതിന്റെ അടസ്ഥാനത്തിൽ റോഡ് ഉപരോധം അവസാനിപ്പിച്ചു.
പാമ്പൻ മല, കോഫീ സ്റ്റോർ മേഖലയിൽ രണ്ടു മാസത്തിനകം 14 പശുക്കളെയാണ് കടുവ ആക്രമിച്ചത്.ഇതിൽ 10 പശുക്കൾ കൊല്ലപ്പെട്ടു.നാലു പശുക്കൾക്ക് പരിക്കേറ്റു.
പട്ടാപ്പകൽ സമയത്താണ് കടുവയുടെ ആക്രമണം തൊഴിലാളി ലയങ്ങൾക്ക് സമീപം ഉണ്ടാകുന്നത്. തേയിലത്തോട്ടം തൊഴിലാളികൾ ഇപ്പോൾ ഭീതിയിലാണ്.
കൂടുവച്ച് പിടികൂടി കടുവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.









