കുട്ടികൾക്കായി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിച്ച് യൂട്യൂബ്. ബോഡി ഇമേജ് പോലുള്ള സെൻസിറ്റീവ് വിഷയങ്ങള്‍ സംബന്ധിച്ച വീഡിയോകള്‍ കൗമാരക്കാര്‍ക്ക് നിരന്തരം റെക്കമെന്റ് ചെയ്യുന്നതിനാണ് യൂട്യൂബ് പരിധി നിശ്ചയിച്ചിരിക്കുന്നത്. യുഎസിലാണ് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ശുപാർശകൾ യൂട്യൂബ് പരിമിതപ്പെടുത്തിയത്. അടുത്ത വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. സോഷ്യൽ മീഡിയ കമ്പനികളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിയ്‌ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ യൂട്യൂബ് കടുപ്പിക്കുന്നത്.
ശാരീരിക സവിശേഷതകള്‍ താരതമ്യം ചെയ്യുന്നതും, അവയില്‍ ഒന്നിനെ നല്ലതെന്ന് കാണിക്കുന്നതും, ഫിറ്റ്‌നസ് ലെവലുകളെയും ശരീരഭാരത്തെയും ആദര്‍ശവല്‍ക്കരിക്കുന്നതും, ആക്രമണോത്സുകവുമായ ഉള്ളടക്കം കൗമാരിക്കാരിലെത്തുന്നത് നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരം ഉള്ളടക്കങ്ങള്‍ ഒറ്റകാഴ്ചയില്‍ നിരുപദ്രവകരമാകാം എന്നാല്‍ കൗമാരക്കാര്‍ അത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കാണുന്നത് പ്രശ്നമാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.