എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട്
കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
മുക്കം മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 12 കച്ചേരിയിലും കൂടരഞ്ഞി പഞ്ചായത്തിലെ വാര്‍ഡ് ഒൻപത് ആനയോടുമാണ് ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയ്ക്ക് വോട്ടുളളതെന്നാണ് ആരോപണം.
പുതുതായി ചേര്‍ക്കപ്പെട്ട ലിസ്റ്റിലാണ് ഇരട്ട വോട്ട് ഉള്ളത്. സിപിഐഎം ജനാധിപത്യത്തെ അട്ടിമറിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇരട്ട വോട്ട് എന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
എന്നാല്‍ വിവാഹത്തിനുശേഷം വോട്ടുചേര്‍ത്തപ്പോള്‍ ഉണ്ടായ പിഴവാണ് ഇതെന്നാണ് എംഎല്‍എ ലിന്റോ ജോസഫ് നൽകുന്ന വിശദീകരണം. ഭാര്യയ്ക്ക് നേരത്തെ കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട് വോട്ടുണ്ടായിരുന്നുവെന്നും വിവാഹശേഷം അത് മുക്കം മുനിസിപ്പാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു എന്നും എംഎല്‍എ പറയുന്നു.
ഇരട്ട വോട്ട് ചെയ്തിട്ടില്ലെന്നും കൂടരഞ്ഞിയിലെ പേര് വെട്ടാനുളള നടപടികള്‍ ചെയ്യുമെന്നും എംഎല്‍എ ലിന്റോ ജോസഫ് വ്യക്തമാക്കി.
രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതികരണത്തെ വിമർശിച്ച് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും രംഗത്ത്.
രാഹുലിന്റെ ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ചത് ശരിയായില്ലെന്ന് അവർ പറഞ്ഞു.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ്‌കുമാറിനെ തള്ളിപ്പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയും കുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ ഇത് വഴിയൊരുക്കൂവെന്നും ഇന്ത്യാ ടുഡെ സംഘടിപ്പിച്ച തെക്കൻ കോൺക്ലേവിൽ മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ അഭിപ്രായപ്പെട്ടു.
ആരോപണമുന്നയിച്ച രാഹുലിനോട് സത്യവാങ്മൂലം നൽകാനും അല്ലാത്തപക്ഷം സമൂഹത്തോട് മാപ്പുപറയാനും നിർബന്ധം പിടിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയർത്താൻ വഴിയൊരുക്കുന്നതാണെന്നും മൂവരും ചൂണ്ടിക്കാട്ടി.
ആരോപണമുന്നയിച്ച ആളോട് അതേരീതിയിൽ തന്നെ രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തും.
തർക്കിക്കുന്നതിനുപകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും അവർ വിമർശിച്ചു.
കൂടാതെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വലിയ അളവിൽ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്ന് മുൻ കമ്മിഷണർമാരും വ്യക്തമാക്കി.
കോപം തിരഞ്ഞെടുപ്പ് കമ്മിഷന് ഗുണമാകില്ല. രാഹുൽഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്ന് എസ്.വൈ. ഖുറേഷി മുന്നറിയിപ്പ് നൽകി.
അദ്ദേഹം ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാകുന്നില്ല. മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ് എന്നും ഖുറേഷി ഓർമിപ്പിച്ചു.
അദ്ദേഹത്തെ കമ്മിഷൻ അതേ സ്വരത്തിൽ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മിഷന്റെ സത്‌പേരിന് ചേർന്നതാകില്ല.
താങ്കളായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്നായിരുന്നു ഖുറേഷി നൽകിയ മറുപടി.
അതേസമയം രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുന്നതിനുപകരം പ്രശ്നപരിഹാരത്തിനുള്ള ഇടപെടലായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് ഒ.പി. റാവത്ത് തന്റെ അഭിപ്രായം രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന വോട്ടർപട്ടിക ചോദ്യംചെയ്യപ്പെടുമ്പോൾ അതിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവശ്യമായ അന്വേഷണത്തിന് കമ്മിഷൻ ഗൗരവത്തോടെ തയ്യാറാവുകയാണ് വേണ്ടതെന്ന് അശോക് ലവാസ പറഞ്ഞു.
Summary: Youth Congress alleged that Thiruvambady MLA Linto Joseph’s wife holds double votes. The allegation was raised on Facebook by Youth Congress Thiruvambady constituency president Adv. Muhammad Dishal.