ശ്രീനഗർ: ജമ്മു കശ്മീരിലെ ബൈസരൻ വാലിയിൽ ഭീകരവാദിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടി സുരക്ഷാസേന. അഹമ്മദ് ബിലാൽ എന്ന യുവാവിനെയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി കസ്റ്റഡിയിലെടുത്തത്.
പതിവ് സുരക്ഷാ പരിശോധനക്കിടെ പെരുമാറ്റത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി യുവാവിനെ പൊലീസിന് കൈമാറി.
അതേസമയം, ജമ്മു കശ്മീരിൽ രണ്ട് പ്രാദേശിക ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരിൽ നിന്ന് തോക്കും ഗ്രനേഡും പിടിച്ചെടുത്തു. നിയന്ത്രണ രേഖക്ക് സമീപത്ത് നിന്ന് ഒരു പാകിസ്ഥാൻ പൗരനെയും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
ഭീകരാക്രമണകേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് സ്ഥലം മാറ്റി. പകരം പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു.