കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടുവർഷം മുൻപാണ് നീനുവും അഷലും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മാസങ്ങളായി അകന്നു കഴിയുന്ന അഷൽ ഇടയ്ക്ക് നീനുവിന്റെ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കിയിരുന്നുവെന്നാണ് വിവരം. എറണാകുളം കളമശേരി റോഡിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ നീനു (26) ആശുപത്രിയിൽ ചികിത്സയിലാണ്. നീനുവിന്റെ ഭർത്താവ് അഷലിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള ആക്രമണമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ നീനുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇടപ്പള്ളി ടോൾ എകെജി റോഡ് അക്ഷയ സെന്ററിന് സമീപത്തുവച്ച് ഇന്ന് രാവിലെ 9.15ന് ജോലി സ്ഥലത്തേക്ക് പോകാനായി ഇറങ്ങിയ നീനുവിന് നേരെ ആക്രമണം ഉണ്ടായത്. നീനുവിനെ ആക്രമിച്ച ശേഷം പിന്നാലെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സംഭവത്തിന് ശേഷം നിനുവിന്റെ ഭർത്താവ് അഷൽ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇരുവർക്കും ഏഴ് വയസുള്ള ഒരു ആൺ കുട്ടിയുണ്ട്. വീടിനടുത്തുള്ള ഹാർഡ് വെയർ കടയിലാണ് നീനു ജോലി ചെയ്യുന്നത്. അഷലിന് നിലവിൽ ജോലിയില്ല. മുൻപ് രണ്ടുതവണ ഇയാൾ ആത്മഹത്യാശ്രമം നടത്തിയതായി വിവരമുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Also: ഡോ.ഷഹ്നയുടെ ആത്മഹത്യ; റുവൈസിനു തിരിച്ചടി, പിജി പഠനം തടഞ്ഞ് ഹൈക്കോടതി