കണ്ണൂർ: വിവാഹ ദിവസം ഭർതൃ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയ സംഭവത്തിൽ യുവതി പിടിയിൽ. കരിവെള്ളൂരിലെ കല്യാണ വീട്ടിൽ നിന്നാണ് 30 പവൻ സ്വർണം നഷ്ടമായത്.
പിന്നീട് ദിവസങ്ങൾക്കുശേഷം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വരന്റെ ബന്ധുവായ യുവതിയെയാണ് പോലീസ് പിടികൂടിയത്. സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നിയാണ് മോഷണമെന്ന് കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതി മൊഴി നൽകിയത്.
കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയായിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായതോടെ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു കൊണ്ടുവെച്ചുവെന്നും യുവതി പറയുന്നു.
ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.
രാവിലെ കൊണ്ടുവെച്ചതായിരുന്നു. മോഷണം പോയ മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്.
കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പോലീസിൽ ലഭിച്ച പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് നിന്നും സ്വർണം കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.