തൃശൂര്‍: തൃശൂർ കുന്നംകുളത്ത് കടയില്‍ ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
ചെമ്മന്തിട്ട സ്വദേശിഎ എം നിധീഷിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ കടയില്‍ പരിശോധന നടത്തുന്ന എക്സൈസ് ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് പഴുന്നാന സ്‌കൂള്‍ പരിസരത്തെ നന്ദകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
നിധീഷ് എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ മണികണ്ഠനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
യൂണിഫോമില്‍ കയറിപ്പിടിക്കുകയും അസഭ്യം പറഞ്ഞ് പിടിച്ചുതള്ളുകയും ചെയ്തതായി കെ മണികണ്ഠന്‍ കുന്നംകുളം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ മണികണ്ഠന്‍റെ പരാതിയെ തുടര്‍ന്നാണ് നിധീഷിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.