ബംഗളൂരു: കർണാടകയിൽ പരുക്കേറ്റ കുരങ്ങൻ മൃഗാശുപത്രിയിൽ എത്തി പിൻഭാഗത്തുള്ള മുറിവ് ഡോക്ടറെ കാണിച്ച് ചികിത്സ തേടി.
ബാഗൽകോട്ട് ജില്ലയിലെ മൃഗാശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്.
ഇതിന്‍റെ ദൃശ്യങ്ങളും വൈറലായി മാറിയിരിക്കുകയാണ്. ഇൽക്കൽ താലൂക്കിൽ ഗുഡൂരിലെ എസ്.സി വെറ്ററിനറി ആശുപത്രിയിലെത്തിയ കുരങ്ങ് ഡോക്ടറുടെ മുറിയിൽ ചാടിക്കയറിയ ശേഷം സീറ്റിൽ കിടന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു.
കുരങ്ങിന്‍റെ പിൻഭാഗത്തിന് പരിക്കേറ്റിരുന്നെന്നും കുരങ്ങ് ഇത് ആംഗ്യം കാണിച്ചതായും വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ പറഞ്ഞു.
ഉടൻ തന്നെ ഡോക്ടർ ചികിത്സ തുടങ്ങി. ചികിത്സ കഴിഞ്ഞ് അൽപം വിശ്രമിച്ച ശേഷം വളരെ ശാന്തനായാണ് കുരങ്ങ് ആശുപത്രി വിട്ടതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
എന്നാൽഅപകടത്തിൽ പെടുമ്പോഴോ പരിക്കേൽക്കുമ്പോഴോ വന്യജീവികൾ മനുഷ്യന്‍റെ സഹായം തേടുന്നത് അപൂർവതയല്ലെന്ന് കർണാടക വെറ്ററിനറി സർവകലാശാല റിസർച് ഡയറക്ടർ ബി.വി. ശിവപ്രകാശ് പറഞ്ഞു.
പക്ഷെ, ഒരു കുരങ്ങ് മൃഗാശുപത്രിയിൽ കടന്ന് ചെന്ന് ഡോക്ടറുടെ അടുത്തെത്തി പരിക്കേറ്റ ഭാഗം കാണിക്കുന്നത് കൗതുകകരമാണ്. വന്യമൃഗങ്ങൾ സ്വായത്തമാക്കുന്ന ബുദ്ധിശക്തിയുടെ ഉദാഹരണമായി ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു.