കോഴിക്കോട്: കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴു. കോഴിക്കോട് കല്ലാച്ചിയിലാണ് സംഭവം. ഭക്ഷണം കഴിച്ചയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി.(Worms found in alfahm at kozhikode)
സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് പരിശോധന നടത്തി യൂണിറ്റ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. കാറ്ററിങ് യൂണിറ്റില്‍നിന്ന് കൂടുതല്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കാറ്ററിങ് യൂണിറ്റില്‍നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ചുതുടങ്ങിയപ്പോഴാണ് പുഴു ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയ കാര്യം ആരോഗ്യവിഭാഗത്തെ അറിയിക്കുകയായിരുന്നു.
പരിശോധനയിൽ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായി. നാദാപുരം ഗവ ആശുപത്രി ആരോഗ്യവകുപ്പ് എച്ച് ഐ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.