യു.കെ. ബ്ലാക്ക്പൂൾ പ്രൊമെനെഡിന് സമീപം ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഒരു സ്ത്രീക്കെതിരെ കേസെടുത്തു. ശനിയാഴ്ച ഉച്ചയോടെ കുഞ്ഞിനെയും തട്ടിയെടുത്ത് സ്ത്രീ കടന്നുകളയാൻ ശ്രമിച്ചപ്പോൾ നാട്ടുകാരും കുട്ടിയുടെ മാതാപിതാക്കളും ഇടപെടുകയായിരുന്നുവെന്ന് ലങ്കാഷെയർ പോലീസ് പറയുന്നു.
സംഭവത്തിൽ മാർട്ടൺ ഡ്രൈവ് സ്വദേശിയായ നിക്കോലെറ്റ് ഗോൾഡ്രിക്കിനെതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. തിങ്കളാഴ്ച ലങ്കാസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കും.
തട്ടിക്കൊണ്ടുപോകൽ ശ്രമം ‘ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുന്നു’ എന്നും കോറൽ ദ്വീപിന് സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും പോലീസ് അന്വേഷിക്കുന്നില്ലെന്നും സംഭവം സമൂഹത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ചീഫ് ഇൻസ്‌പെക്ടർ ജോൺ ജെന്നിംഗ്‌സ്-വാർട്ടൺ പറഞ്ഞു.
യുകെയിൽ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി…! അന്വേഷണത്തിന് യുകെ മലയാളികൾ ഒന്നടങ്കം ഒന്നിച്ചപ്പോൾ പിന്തുണയുമായി എത്തിയത് സാക്ഷാൽ സുരേഷ് ഗോപി:
വിദ്യാർഥി വീസയിൽ യുകെയിൽ എത്തി പഠനശേഷം കാണാതായ തൃശൂർ ചാലക്കുടി സ്വദേശിയായ യുവാവിനെ കണ്ടെത്തി. 2021 ൽ യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംബിഎ പഠനത്തിന് എത്തി കാണാതായ സൗരവ് സന്തോഷിനെയാണ് കണ്ടെത്തിയത്.
ലണ്ടനിലെ മലയാളി സമൂഹം ഒന്നടങ്കം ഒത്തുചേർന്ന തിരച്ചിലിനൊപ്പം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലും കൂടിയായപ്പോൾ യുവാവിനെ നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.
പഠനം പൂർത്തിയാക്കി ഫെബ്രുവരിയിൽ പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സൗരവിനെ കാണാതാകുന്നത്. സൗരവ് 2024 സെപ്റ്റംബർ വരെ മിക്ക ദിവസങ്ങളിലും മാതാപിതാക്കളുമായി വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ, ഫെബ്രുവരിക്ക് ശേഷം സൗരവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ യുകെ മലയാളികളുടെ സഹായം തേടി.
തുടർന്ന് യുകെ മലയാളികൾ ഒന്നാകെ അന്വേഷണത്തിനായി കൈകോർത്തു. പൊതുപ്രവർത്തകനായ യുകെ മലയാളി അനീഷ് എബ്രഹാം ഏപ്രിൽ 25ന് സൗരവിന്റെ ഫോട്ടോ ഉൾപ്പടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതോടെ അന്വേഷണം മുറുകി.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻ റോയി ജോസഫ്, മവീഷ് വേലായുധൻ, ജയ്സൺ കല്ലട തുടങ്ങി നിരവധിപ്പേർ അന്വേഷണത്തിൽ സഹായിച്ചു. തുടർന്ന് വിവിധ സംഘടനകൾ ഉൾപ്പെടെ അന്വേഷണം ആരംഭിച്ചു.
ഈസ്റ്റ്‌ഹാം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. തീവ്രമായ അന്വേഷണത്തിനൊടുവിൽ, വ്യാഴാഴ്ച വൈകിട്ടോടെ ഈസ്റ്റ്‌ഹാമിന് സമീപമുള്ള സ്റ്റാഫോർഡിൽ വെച്ച് സൗരവിനെ കണ്ടെത്തി. മുടിയും താടിയും നീട്ടി വളർത്തിയ നിലയിൽ ആണ് സൗരവിനെ കണ്ടെത്തുന്നത്.
പാസ്പോർട്ട് ഉൾപ്പടെയുള്ള ഒറിജിനൽ രേഖകൾ നഷ്ടപ്പെട്ടുവെങ്കിലും പകർപ്പുകൾ ഹാജരാക്കി സൗരവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മലയാളി സമൂഹം. വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചുള്ള അന്വേഷണങ്ങൾക്ക് ഈസ്റ്റ്‌ഹാമിലെ റസ്റ്ററന്റ് ഉടമയായ പ്രേമൻ അനന്തപുരം , കൈരളി യുകെ ഭാരവാഹികളായ ലൈലജ് രഘുനാഥ്, ജിബിൻ ജോസ്, വിശാൽ ഉദയകുമാർ, എംഎയുകെ ഭാരവാഹി ശ്രീജിത്ത് ശ്രീധരൻ, ബാദുഷ കബീർ, ലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.
ചൊവ്വാഴ്ചയോട് കൂടി ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പടെയുള്ള യാത്രാരേഖകൾ നൽകി സൗരവിനെ നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിക്കുമെന്ന് അനസ് സലീം, അനീഷ് എബ്രഹാം എന്നിവർ പറഞ്ഞു.
സുരേഷ് ഗോപി നേരിട്ട് നടത്തിയ അന്വേഷണങ്ങളും ഇടപെടലുകളുമാണ് സൗരവിനെ നാട്ടിൽ എത്തിക്കാനുള്ള വഴി എളുപ്പമാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സൗരവിനെ കണ്ടെത്താൻ നേതൃത്വം നൽകിയവരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഡപ്യൂട്ടി ഹൈക്കമ്മീഷണർ രാജേന്ദ്ര പട്ടേൽ ഫോണിൽ വിളിക്കുകയും ചെയ്തു. സൗരവിനെ ഇപ്പോൾ ഒരു മലയാളി വീട്ടമ്മ ഒരുക്കി നൽകിയ തത്കാലിക ഷെൽറ്ററിൽ താമസിപ്പിച്ചിരിക്കുകയാണ്.