ലണ്ടൻ: പ്രണയദിനത്തിൽ ലണ്ടനിലെ പബ്ബിന് പുറത്തുവച്ച് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് യുകെയിലെ കെന്റിൽ പബ്ബിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ നാൽപ്പതുകാരി ദാരുണമായി കൊല്ലപ്പെട്ടത്.
ലണ്ടനിലെ സ്ലോയിൽ നിന്നുള്ള ലിസ സ്മിത്ത് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഭർത്താവായ എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം ഇയാൾ സമീപത്തെ നദിയിൽ മുങ്ങിമരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
എന്നാൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. വെടിവെയ്പ് നടന്നതിന് സമീപത്തെ തേംസ് നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തോക്ക് ഉൾപ്പടെ ഒരു വാഹനം കണ്ടെത്തിയതോടെയാണ് പ്രതി നദിയിൽ മുങ്ങി മരിച്ചിട്ടുണ്ടാകാം എന്ന് പൊലീസ് കരുതുന്നത്.
എന്നാൽ കൊലപാതകം നടന്ന ശേഷം പ്രതിയെന്ന് കരുതപ്പെടുന്ന എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്ത് സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. വാലന്റൈൻസ് ദിനത്തിൽ തന്നെ ഇത്തരം ഒരു കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് കെന്റ് നിവാസികൾ.