വിവാഹത്തിന് മണിക്കൂറുകൾ മാത്രം; വനിത കോൺസ്റ്റബിൾ കുറ്റവാളിയോടൊപ്പം ഒളിച്ചോടി
ലഖ്നോ ∙ സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വനിതാ പൊലീസ് കോൺസ്റ്റബിൾ കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവിനൊപ്പം ഒളിച്ചോടിയ സംഭവം ഉത്തർപ്രദേശിൽ ചർച്ചയാകുന്നു.
അലിഗഡ് സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന 25കാരിയായ സന്ധ്യ ഭരദ്വാജാണ് നിരവധി കേസുകളിൽ പ്രതിയായ അങ്കിത് ചൗഹാനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്.
വിവാഹത്തിന് മുൻദിവസമാണ് സന്ധ്യയെ കാണാതായത്. മകളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പിതാവ് സുഭാഷ് ശർമ്മ പൊലീസിൽ പരാതി നൽകി.
കവർച്ചയും കൊലപാതകവും ഉൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ 28കാരനായ അങ്കിത് ചൗഹാനെതിരെയാണ് പരാതി.
മുസാഫർനഗർ സ്വദേശിയും കോൺസ്റ്റബിൾ കൂടിയായ അതുൽ ശർമയുമായുള്ള വിവാഹത്തിനായി സന്ധ്യ 20 ദിവസത്തെ അവധി എടുത്തിരുന്നതായി പിതാവ് പറഞ്ഞു.
ഫെബ്രുവരി 5ന് സന്ധ്യയെ വിവാഹം കഴിച്ചാൽ കൊല്ലുമെന്ന് ചൗഹാൻ ഫോൺ വഴി ഭീഷണിപ്പെടുത്തിയതായും ശനിയാഴ്ച രാത്രി ഇയാൾ മകളെ തട്ടിക്കൊണ്ടുപോയതായും പരാതിയിൽ ആരോപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ബി.എൻ.എസ്. വകുപ്പുകൾ 87 (തട്ടിക്കൊണ്ടുപോകൽ), 351(2) (ക്രിമിനൽ ഭീഷണി) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ സന്ധ്യ നൽകിയ മൊഴിയിൽ, കുറെ വർഷങ്ങളായി അങ്കിതുമായി പരിചയമുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് അദ്ദേഹത്തോടൊപ്പം പോയതെന്നും വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഇരുവരെയും ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
woman-constable-elopes-with-accused-up
Uttar Pradesh, Police, Crime News, Elopement, India News









