കൊച്ചി: കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് അർജന്റീന ടീമിന്റെ പിന്മാറ്റം സംബന്ധിച്ച് സ്പോൺസർമാരോട് വിശദീകരണം തേടി കായിക വകുപ്പ്. ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസർമാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ നിശ്ചിത സമയത്തും സ്പോൺസർമാർ തുക നൽകിയില്ലെന്ന് കായിക വകുപ്പ് അറിയിച്ചു.
മെസ്സിയുടേയും സംഘത്തിന്‍റെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്പോൺസർമാരാണെന്നാണ് കായിക വകുപ്പ് പറയുന്നത്. 300 കോടിയിലധികം രൂപയാണ് അർജന്‍റനീയൻ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.
കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ തന്നെ മെസ്സിയും സംഘവും ചൈനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അർജന്റീന മാധ്യമമായ ടിവൈസി സ്‌പോർടാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായത്.
ഒക്ടോബറിൽ അർജന്റീന ടീം ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുകയെന്ന് ടിവൈസി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചത്.
ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തു. മത്സരം നടത്തുന്നതിനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു. നിലവിൽ സ്‌പോൺസർഷിപ്പിൽ അർജന്റീനയുടെ വരവ് മുടങ്ങിയതോടെ പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി. അബ്ദുറഹ്‌മാനും സർക്കാരും വെട്ടിലായിരിക്കുകയാണ്.