ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡമാണ് തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്.
ആനക്കൂട്ടത്തോടൊപ്പം സഞ്ചരിച്ച പിടിയാന കാൽവഴുതി കൊക്കയിലേക്ക് വീണ് ചെരിഞ്ഞതായാണ് പ്രാഥമിക നിഗമനം.
20 മീറ്റർ ഉയരത്തിൽ നിന്നാണ് ആന താഴേക്ക് പതിച്ചത്. തേക്കടിയിൽ നിന്ന് വനം വകുപ്പ് വെറ്ററിനറി സർജന്മാർ എത്തിയശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.
ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ കെ.ബാബു, ബോഡിമെട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
മുപ്പതോളം പേരെ ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ തല്ലിക്കൊന്ന് നാട്ടുകാർ
കണ്ണൂർ: ചക്കരക്കല്ലിൽ ആളുകളെ ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ പിടികൂടി തല്ലിക്കൊന്നു. മുഴപ്പാല ചിറക്കാത്ത് നിന്നാണ്കുട്ടികളടക്കം മുപ്പതോളം പേരെ കടിച്ച തെരുവ് നായയെയാണ് പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രണ്ടുമണിക്കൂറിനിടെയാണ് നായ ഇത്രയും പേരെ ഓടിച്ചിട്ട് കടിച്ചത്.
മദ്രസയിൽ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾക്കും വരെ കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളിൽ കയറിയും നായ കടിച്ചു പരിക്കേൽപ്പിച്ചു.
ഇതരസംസ്ഥാന തൊഴിലാളികളെയടക്കം തെരുവ് നായ ആക്രമിച്ചു. കണ്ണിനും മുഖത്തും അങ്ങനെ ശരീരത്തിന്റെ പലഭാഗത്തായിട്ടാണ് നായ കടിച്ചത്. വീടിൻ്റെ അടുക്കളയിൽ കയറി പോലും നായ കടിച്ചു.
കടിയേറ്റ നിരവധി പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആക്രമണത്തിന് ഇരയായവരുടെ
കൈകൾക്കും കാലുകൾക്കും തലയ്ക്കും ഇടുപ്പിനും പരിക്കേറ്റു.
അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ഈ ആക്രമണങ്ങൾ എല്ലാം നടന്നത്. ബസ് സ്റ്റോപ്പുകളിലുള്ളവരെയും, കളിക്കുന്ന കുട്ടികളെയും നായ കടിച്ചു. പ്രഭാത യാത്രയ്ക്കായി വാഹനം തയ്യാറാക്കുന്നതിനിടെ ഒരു സ്കൂൾ ബസ് ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു.
ഇരുവേരി, കുളം ബസാർ, പുന്നച്ചേരി, ആർവി, മെട്ട തുടങ്ങിയ പ്രദേശങ്ങളിൽ നായ അലഞ്ഞ് നടന്ന അക്രമം നടത്തുകയായിരുന്നു.