പത്തനംതിട്ട: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ. കോന്നി പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വ്യക്തിയെയാണ് എൽഎൽഎ നേരിട്ടെത്തി മോചിപ്പിച്ചത്.
കൈതകൃഷി ചെയ്യാനായി സ്ഥലം പാട്ടത്തിന് എടുത്തവർ സോളർ വേലിയിലൂടെ തൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പിന്റെ സംശയം.
ഇതേത്തുടർന്നാണ് സ്ഥലം പാട്ടത്തിനെടുത്തയാളുടെ സാഹയിയെ ചോദ്യം ചെയ്യാൻ ഓഫീസിലേക്ക് വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
‘കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ, തോന്നിവാസം കാണിക്കരുത്, എടാ നീ ഒക്കെ മനുഷ്യനാണോ, നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്ത്, എവിടെ അറസ്റ്റ് ചെയ്ത റിപ്പോർട്ട്’, ജനീഷ് കുമാർ ചോദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്‌സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.