പന്നിയെ കൊല്ലാൻ തോക്ക് എടുത്തവർ ഇപ്പോൾ ആ തോക്ക് പണയം വെച്ച് പെട്രോൾ അടിക്കേണ്ട ഗതികേടിലാണ്; പന്നികൾ സമാധാനമായി കൃഷി നശിപ്പിക്കുന്നു, ഷൂട്ടർമാർ സമാധാനമായി കടം വാങ്ങുന്നു!
അഞ്ചൽ: കർഷകർക്ക് വൻ ശല്യമായി മാറിയ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഷൂട്ടർമാർക്ക് നൽകേണ്ട പ്രതിഫലത്തിൽ വ്യക്തതയില്ലെന്ന പരാതിയുയരുന്നു. ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതിന് 1,500 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
ഇതിന് ആവശ്യമായ ചെലവിനായി ഒരു ലക്ഷം രൂപവരെ വിനിയോഗിക്കാനും വെടിവയ്പിന് ഉത്തരവ് നൽകാനും പഞ്ചായത്ത് സമിതികൾക്ക് അധികാരമുണ്ട്.
എന്നാൽ പല പഞ്ചായത്തുകളിലും ഷൂട്ടർമാർക്ക് പ്രതിഫലം ലഭിക്കാത്തതായി തോക്ക് ഉടമകൾ ആരോപിക്കുന്നു. സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും പണമടയ്ക്കുന്നത് വൈകുന്നതെന്നാണ് അവരുടെ വാദം.
കൊല്ലം ജില്ലയിലെ കടയ്ക്കൽ, ഇടമുളയ്ക്കൽ, ഏരൂർ, കരവാളൂർ പഞ്ചായത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വലിയ തുക കുടിശികയായി കിടക്കുന്നതായി ആംഡ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
മസിൽ ലോഡിങ് ഗൺ, ഡബിൾ ബാരൽ ഗൺ പോലുള്ള ആയുധങ്ങളുമായി പൊതുഗതാഗതത്തിൽ യാത്ര ചെയ്യുക പ്രായോഗികമല്ലാത്തതിനാൽ മിക്ക ഷൂട്ടർമാരും സ്വന്തം വാഹനങ്ങളെയോ ടാക്സികളെയോ ആശ്രയിക്കേണ്ടിവരുന്നു.
ഡബിൾ ബാരൽ തോക്കിൽ ഉപയോഗിക്കുന്ന ഒരു ബുള്ളറ്റിന് ഏകദേശം 200 രൂപ ചെലവാകും. കാടുകളിലും ചതുപ്പ് പ്രദേശങ്ങളിലും പതിയിരിക്കുന്ന പന്നികളെ വീഴ്ത്താൻ പലപ്പോഴും ഒന്നിലധികം ബുള്ളറ്റുകൾ ആവശ്യമായി വരുന്നു.
തെക്കൻ ജില്ലകളിൽ ആർമറികൾ കുറവായതിനാൽ എറണാകുളം, തിരുവനന്തപുരം, റാന്നി, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ബുള്ളറ്റുകൾ വാങ്ങേണ്ടിവരുന്നത്.
ജീവൻ പണയപ്പെടുത്തി കാട്ടുപന്നികളെ വെടിവെച്ചിട്ടും വണ്ടിക്കൂലി പോലും ലഭിക്കാതെ വരുന്നത് ഷൂട്ടർമാരെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി. ബുള്ളറ്റുകൾ സൗജന്യമായി നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രതികൂല സാഹചര്യങ്ങളിൽ വേട്ട വിജയിക്കാതിരുന്നാൽ അധികൃതരുടെയും നാട്ടുകാരുടെയും വിമർശനവും നേരിടേണ്ടിവരുന്നതായും തോക്ക് ഉടമകൾ പറയുന്നു.
English Summary
Although the government has permitted the shooting of wild boars that damage crops, licensed shooters allege uncertainty and delays in receiving the promised ₹1,500 per animal as compensation. Many claim payments are pending across several panchayats, citing technical issues. Shooters say they incur high expenses for bullets, travel, and logistics, often without reimbursement. Limited access to authorized armouries in southern districts adds to their burden. Associations have raised concerns over pending dues and the lack of clarity in compensation procedures.
wild-boar-culling-shooters-pending-payment-kerala
Wild Boar Issue, Kerala Farmers, Government Policy, Shooter Compensation, Panchayat News, Agriculture Crisis









