കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ് സംഭവം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം.
വീടിന്റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുളളിൽ കയറി. പിന്നാലെ വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാലാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൂടാതെ വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു.
രണ്ടു മാസം മുൻപ് രാത്രിയിൽ പലതവണ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഇരുചക്രവാഹന യാത്രക്കാർ രക്ഷപ്പെട്ടിരുന്നു. പുല്ലുകുളങ്ങര ആറാട്ടുകുളത്തിനു പടിഞ്ഞാറു ഭാഗത്തെ വീടുകളിലെ കൃഷികളും നശിപ്പിച്ചിരുന്നു.