പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!
ലക്നൗ: പ്രണയബന്ധം എതിർത്ത ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും ഇയാളുടെ സുഹൃത്തും പൊലീസ് പിടിയിലായി. കൊലപാതകത്തിന് ശേഷം യുവതി സ്വന്തം കുട്ടികളോടൊപ്പം മൃതദേഹത്തിനരികിൽ രാത്രി മുഴുവൻ കഴിഞ്ഞതായും തുടർന്ന് മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ പിപ്ലൗട്ടി കല ഗ്രാമത്തിൽ കൂലിവേലക്കാരനായ മെഹ്‌രാജാണ് കൊല്ലപ്പെട്ടത്. ഭാര്യ റൂഹി, ബന്ധുവായ ഫർമാനുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധത്തെ ഭർത്താവ് ശക്തമായി എതിർത്തതോടെ കൊലപാതകത്തിന് പദ്ധതിയിട്ടു.
മെഹ്‌രാജിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം റൂഹി, ഫർമാനെയും സുഹൃത്തായ അദ്‌നാനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് മൂവരും ചേർന്ന് മെഹ്‌രാജിന്റെ കാലുകൾ കെട്ടിയിട്ട് മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയ റൂഹി, പിറ്റേന്ന് മോഷണശ്രമത്തിനിടെ ഭർത്താവ് കൊല്ലപ്പെട്ടതായി നടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ മെഹ്‌രാജിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണത്തിൽ സത്യം പുറത്തുവന്നു.
പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
wife-kills-husband-over-affair-up
കൊലപാതകം, ക്രൈം, ഉത്തർപ്രദേശ്, പ്രണയം, കുടുംബകലഹം, പൊലീസ്, അറസ്റ്റ്, അന്വേഷണം









