ആമ്പല്ലൂർ (തൃശൂർ): കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ചു വയസ്സുകാരന് മരുന്നു മാറി നൽകിയതായി പരാതി. വരന്തരപ്പിള്ളി കലവറക്കുന്ന് ആശുപത്രിയിൽ മുണ്ടിനീര് ചികിത്സക്കെത്തിയ പാലപ്പിള്ളി കാരികുളം കുളത്തിലെവളപ്പില്‍ കബീറിന്റെ മകന് പ്രഷറിന്റെ ഗുളികയാണ് നൽകിയത്.
ഇതിനെതിരെ ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി. മേയ് മൂന്നിനാണ് ഇവർ ചികിത്സക്കെത്തിയത്. ഡോക്ടര്‍ എഴുതിയ മരുന്നിന് പകരം ഫാർമസിയിൽനിന്ന് മുതിര്‍ന്നവര്‍ക്കുള്ള ശക്തികൂടിയ പ്രഷറിന്റെ മരുന്നാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.മൂന്നു ദിവസം മരുന്ന് കഴിച്ച കുട്ടിക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൂന്നു ദിവസത്തെ ചികിത്സക്കുശേഷമാണ് കുട്ടിക്ക് ആരോഗ്യം വീണ്ടുകിട്ടിയത്.