കോഴിക്കോട്:ദൃഷാനയെ കോമാവസ്ഥയിലാക്കിയ ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്.
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന്നാണ് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള ഏക വഴി. അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം തന്നെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒൻപതോടെയാണ് ചോറോട് മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടായത്. അപകടത്തിൽ 62 വയസുകാരിയായ മുത്തശ്ശിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു.
വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീൽ കാർ നിർത്താതെ പോയെന്നും അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടിയെന്നുമാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി സർക്കാരിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. പത്ത് മാസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്.