കൊച്ചി: കോതമംഗലത്ത് തെരുവുനായ ആക്രമണം. സ്ത്രീകൾ ഉൾപ്പടെ 8പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരും കോതമംഗലം താലക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരേ നായ തന്നെയാണ് പരിസരത്തെ എട്ടുപേരെയും കടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം ഉണ്ടായത്.
കോതമംഗലം അമ്പലത്തറ ഭാഗത്ത് പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്ന സ്ത്രീയെയാണ് ആദ്യം നായ് കടിച്ചത്. നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് എത്തി തെരുവുനായ് കടിക്കുകയായിരുന്നു. ഇതിനുശേഷം ഇതേ നായ തന്നെ കോതമംഗലം ടൗണിലെത്തി പലരെയും കടിച്ചു.
എൻറെ നാട് സൂപ്പർ മാർക്കറ്റ് പരിസരത്ത് വെച്ചാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് വന്ന് ചറപറാന്ന് നായ് കടിക്കുകയായിരുന്നുവെന്നും നാലഞ്ച് തവണ കടിച്ചുവെന്നും പരിക്കേറ്റ സ്ത്രീ പറഞ്ഞു. സ്കൂട്ടറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവതിയെയും പച്ചക്കറി വാങ്ങിയശേഷം കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളെയും നായ് ആക്രമിച്ചു.
പേവിഷ ബാധയ്ക്കെതിരായ വാക്സിൻറെ കുറവുള്ളതിനാൽ നാലുപേരെ മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യവുമുണ്ട്. അവിടെ എത്തിച്ചശേഷം ഇവർക്കും വാക്സിൻ നൽകും. ആക്രമകാരിയായ നായ് ടൗണിൻറെ ഒരു ഭാഗത്ത് അവശനിലയിൽ കിടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആദ്യമായാണ് കോതമംഗലം ടൗണിൽ ഇത്രയധികം പേർക്കുനേരെ തെരുവുനായ് ആക്രമണം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.