കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നതായി റിപ്പോർട്ട്. ദിവസങ്ങളായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടതോടെ സ്ഥിതി കൂടുതൽ നിയന്ത്രണാതീതമായിരിക്കുകയാണ്.
ഇതേ രീതിയിൽ തീ തുടർന്നാൽ കപ്പൽ വൈകാതെ മുങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ അത്യന്തം അപകടകരമായ സ്ഥിതിയാണു കപ്പലിൽ. തീ പിടിച്ചതിനെ തുടർന്ന് കപ്പൽ ഭാഗികമായി തകർന്നിട്ടുണ്ട്.
ചരക്കു വയ്ക്കുന്ന അറകളിൽ ചിലതു ഭാഗികമായി തകർന്നു. അടുക്കി സൂക്ഷിച്ചിരിക്കുന്ന കണ്ടെയ്നറുകൾ മറിഞ്ഞു വീഴുന്നുണ്ട്. എന്നാൽ ഇതൊന്നും കടലിലേക്ക് വീണിട്ടില്ല.
ഇനിയും കാലാവസ്ഥ പ്രതികൂലമായാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. കാറ്റ് വർധിക്കുന്നതിനനുസരിച്ച് കപ്പലിന്റെ എല്ലാ ഭാഗങ്ങളിലേക്കും തീ പടരുകയാണ്. കപ്പലിലുള്ള പ്ലാസ്റ്റിക് റെസിൻ നിറച്ചിട്ടുള്ള കണ്ടെയ്നറുകൾക്കു തീ പിടിച്ചതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
അതേസമയം, കണ്ടെയ്നറുകൾക്ക് ഉള്ളിലുള്ള വസ്തുക്കളുടെ പൂർണവിവരങ്ങൾ ഉടമകളായ വാൻ ഹയി ലൈൻസ് ഇനിയും അധികൃതർക്കു കൈമാറിയിട്ടില്ല. കണ്ടെയ്നറുകളിൽ വിഷപദാർഥങ്ങളുണ്ടോ എന്നു സംശയിക്കുന്നുണ്ട്.
ഇതു കപ്പലിന്റെ എൻജിൻ റൂമിൽ കയറിയ വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്നു പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പാക്കിയാലേ വെള്ളത്തിനടിയിൽ മുക്കിവച്ചു പ്രവർത്തിപ്പിക്കാനാകുന്ന പമ്പുകളും ഹോസും ഘടിപ്പിക്കാനാകൂ.
തീ കെടുത്താൻ നിരന്തരം പമ്പ് ചെയ്ത വെള്ളം കപ്പലിന്റെ ഉള്ളറകളിൽ കെട്ടിക്കിടക്കുകയാണ്. കപ്പലിന്റെ ഡ്രാഫ്റ്റ് (ജലനിരപ്പു മുതൽ കപ്പലിന്റെ അടിത്തട്ടു വരെയുള്ള അകലം) വർധിച്ചിട്ടുണ്ട്. നേരത്തെ കപ്പലിന്റെ മുൻവശത്തെ പേരു വായിക്കാൻ കഴിയുമായിരുന്നു.
എന്നാൽ, നിലവിൽ ഇതു വെള്ളത്തിനടിയിലായ നിലയിലാണ്. വെള്ളത്തിനു പകരം തീ കെടുത്താൻ ഉപയോഗിക്കുന്ന പൈറോകൂൾ എന്ന രാസവസ്തുവുമായി വിർഗോ എന്ന കപ്പൽ നാളെ അപകട മേഖലയിൽ എന്നുമെന്നതാണ് ഏക പ്രതീക്ഷ.
ഇന്നു പുലർച്ചെയോടെ കപ്പലിനെ വിഴിഞ്ഞം പുറങ്കടലിൽ ഇന്ത്യൻ പ്രത്യേക സമുദ്ര സാമ്പത്തിക മേഖലയ്ക്കു (ഇഇസെഡ്) പുറത്ത് എത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു രക്ഷാദൗത്യ സംഘം.
കപ്പൽ പൂർണമായും മുങ്ങിയാൽ തീരത്തുണ്ടാകാവുന്ന ആഘാതം കുറയ്ക്കുന്നതിനാണ് അകലേക്കു മാറ്റാൻ നിർദേശിച്ചത്. നിലവിൽ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നു 128 നോട്ടിക്കൽ മൈൽ (237 കിലോമീറ്റർ) അകലെയാണു വാൻ ഹയി ഉള്ളത്.
ENGLISH SUMMARY:
The Singapore cargo vessel MV Van Hai, which caught fire off the Kerala coast, is reportedly experiencing a resurgence of flames. Despite days of firefighting efforts, authorities have failed to bring the situation under control, and the fire has now intensified. Reports indicate that if the blaze continues unchecked, the ship may soon sink. The vessel is currently in an extremely dangerous condition, with parts already damaged due to the fire.