കൊച്ചി: രണ്ടാം പിണറായി സർക്കാരിന് ദി ന്യൂ ഇന്ത്യൻ എക്സ്‍പ്രസ് മാർക്കിട്ടപ്പോൾ ഫസ്റ്റ് ക്ലാസോടെ പാസായത് ആകെ 2 മന്ത്രിമാർ മാത്രം. പി.രാജീവും കെ.ബി ഗണേഷ് കുമാറുമാണ് ആ മന്ത്രിമാർ.
മുഖ്യമന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാർക്ക് പ്രോഗ്രസ് കാർഡിൽ മാർക്ക് വളരെ കുറവാണ്. മുഖ്യമന്ത്രിക്ക് പത്തിൽ 5.83 മാർക്കാണ് ഇന്ത്യൻ എക്സ്‍പ്രസ് നൽകിയിരിക്കുന്നത്.
ഗണേഷിനാവട്ടെ പത്തിൽ 6.15 മാർക്കുണ്ട്. രാജീവിന് 6.52 മാർക്കും. മന്ത്രിമാർക്കും സർക്കാരിനും ഇന്ത്യൻ എക്സ്‍പ്രസ് സ്വന്തമായി മാർക്കിട്ടതല്ല. വിവിധ മേഖലകളിലെ വിദഗ്ദ്ധരെക്കൊണ്ട് മാർക്കിടീപ്പിക്കുകയാണ് ചെയ്തത്.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ലിഡ ജേക്കബ്, ടി.ബാലകൃഷ്ണൻ, പോളിസി അനലിസ്റ്റ് ഡി.ധനുരാജ്, സംരംഭക ലൈല സുധീഷ്, മാദ്ധ്യമ വിദഗ്ദ്ധൻ ബാബു ജോസഫ്, ഗ്ലോബൽ എക്സിക്യുട്ടീവ് ഡോ. ടോണി തോമസ് എന്നിവരാണ് ഇന്ത്യൻ എക്സ്‍പ്രസ് പാനലിൽ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിക്ക് ഇതിലും നന്നായി കാര്യങ്ങൾ ചെയ്യാമായിരിന്നു എന്നാണ് ഇന്ത്യൻ എക്സ്‍പ്രസ് പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിന് വിവിധ ഇനങ്ങളിൽ ഇന്ത്യൻ എക്സ്‍പ്രസ് നൽകിയ മാർക്ക് ഇങ്ങനെ-
കാര്യക്ഷമതക്ക്-7, പ്രതികരണത്തിന്- 6.87, അക്സസിബിലിറ്റി- 4.17, പ്രൊഫഷണലിസം- 5.83, ഇമേജ് ആൻഡ് ക്രെഡിബിലിറ്റി- 5.5. എന്നാൽ 2024ൽ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിന് ആകെ സ്കോർ 4.34 മാത്രമായിരുന്നു. ഇതിൽ നിന്ന് കാര്യമായ പുരോഗതി ഇത്തവണ ഉണ്ടായിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് പത്തിൽ 4.37 മാർക്ക് മാത്രമാണ് കിട്ടിയതെന്നത് ഏറെ ശ്രദ്ധേയം. കഴിഞ്ഞ വർഷത്തെ 4.66 മാർക്കിൽ നിന്ന് ബിന്ദു പിന്നോട്ടു പോയി.
എക്സൈസ് മന്ത്രി എം.ബി രാജേഷിന് കിട്ടിയത് പത്തിൽ 5.62 മാർക്ക് മാത്രമാണ്. കഴിഞ്ഞ വർഷവും 5.6ആയിരുന്നു.
ധനമന്ത്രി കെ.എൻ ബാലഗോപാലിന് പത്തിൽ 5.92മാർക്കാണുള്ളത്.കഴിഞ്ഞ വർഷത്തെ 5.48ൽ നേരിയ പുരോഗതിയുണ്ട്.
ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് കിട്ടിയത് 5.5മാർക്ക്. കഴിഞ്ഞ തവണത്തെ 4.92ൽ നിന്ന് നേരിയ പുരോഗതി.
തുറമുഖ മന്ത്രി വി.എൻ വാസവന് കിട്ടിയത് പത്തിൽ 5.5 മാർക്കാണ്. സാംസ്കാരിക മന്ത്രി സജി ചെറിയാന് കിട്ടിയത് 4.5 മാർക്ക് മാത്രം. കഴിഞ്ഞ വർഷത്തെ 4.86ൽ നിന്ന് സജി പിന്നോട്ടുപോയി.
ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് പത്തിൽ 4.52മാർക്ക് മാത്രമേയുള്ളൂ, പ്രതികരണ ശേശിയിലും അക്സസബിലിറ്റിയിലും പ്രൊഫഷണലിസത്തിലുമെല്ലാം വീണ ശരാശരി പ്രകടനം മാത്രമാണ് നടത്തിയതെന്ന് ഇന്ത്യൻ എക്സ്‍പ്രസ് പറയുന്നു.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പത്തിൽ 4.67 മാർക്കുണ്ട്. കഴിഞ്ഞ വർഷം 4.52ആയിരുന്നു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് പത്തിൽ 5.92 ആണ് മാർക്ക്.കഴിഞ്ഞ തവണ 5.4ആയിരുന്നു.
സ്പോർട്സ്, വഖഫ് മന്ത്രി വി.അബ്ദുറഹിമാന് പത്തിൽ 4.6മാർക്ക്. പ്രൊഫഷണലിസം എന്ന ഇനത്തിൽ മന്ത്രിക്ക് 4.17ആണ് സ്കോർ. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഫസ്റ്റ് ക്ലാസ് മാർക്കടിക്കാനായില്ല. പത്തിൽ 5.37മാത്രമാണ് റോഷിയുടെ മാർക്ക്.
മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പത്തിൽ കിട്ടിയത് 3.9മാർക്ക് മാത്രം. വനംമന്ത്രി എ.കെ.ശശീന്ദ്രനാവട്ടെ പത്തിൽ 3.55മാർക്കും.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്ക് പത്തിൽ നാലു മാർക്ക്. പട്ടിക ജാതി- പട്ടികവർഗ്ഗ ക്ഷേമ മന്ത്രി ഒ.ആർ കേളുവിനും കിട്ടിയത് പത്തിൽ 4.6 മാർക്ക് മാത്രമാണ്. കൃഷി മന്ത്രി പി.പ്രസാദിന് കിട്ടിയത് പത്തിൽ 5.04 മാർക്കാണ്.
രണ്ട് ടേമുകളിലായി പിണറായി വിജയൻ സർക്കാർ ഇന്ന് പത്താം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഇന്ത്യൻ എക്സ്‍പ്രസിന്റെ പ്രോഗ്രസ് കാർഡ് പുറത്തുവന്നത്.
ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്നവരിൽ ഇ.കെ.നായനാർക്ക് തൊട്ടുപിന്നിൽ പിണറായിയാണ്. രണ്ടാം പിണറായി സർക്കാരിന്റെ സർക്കാരിന്റെ നാലാം വാർഷികാഘോഷം എല്ലാ ജില്ലകളിൽ പൊടിപൊടിക്കുകയാണ്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കവേയാണ് വികസന നേട്ടങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ഇന്ത്യൻ എക്സ്‍പ്രസ് അവതരിപ്പിച്ചത്