മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ പുറത്താക്കി അർഷ്ദീപ് സിംഗ് ഞെട്ടിച്ചു. എങ്കിലും രാഹുൽ ത്രിപാഠിയും അഭിഷേക് ശർമ്മയും ഹൈദരാബാദിനെ കരകയറ്റി. പിന്നീട് വന്നവരെല്ലാം മികച്ച സംഭാവന നൽകിയതോടെ ഹൈദരാബാദ് വലിയ നഷ്ടങ്ങളില്ലാതെ ലക്ഷ്യത്തിലെത്തി. അഭിഷേക് ശർമ്മ 66, രാഹുൽ ത്രിപാഠി 33, നിതീഷ് കുമാർ റെഡ്ഡി 37, ഹെൻറിച്ച് ക്ലാസൻ 42 എന്നിങ്ങനെയാണ് സൺറൈസേഴ്സ് താരങ്ങളുടെ സംഭാവനകൾ. മൂന്നാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം(37) 57 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കാനും അഭിഷേകിനായി. 28 പന്തിൽ 66 റൺസെടുത്ത താരത്തെ പുറത്താക്കി വ്യാസ്കാന്താണ് പഞ്ചാബിന് പ്രതീക്ഷ നൽകിയത്. എന്നാൽ ഹെൻ്റിച്ച് ക്ലാസൻ (26 പന്തിൽ 42) അതിനെ തല്ലിക്കെടുത്തി. ഒടുവിൽ അബ്ദുൾ സമദും(11),സൻവീർ സിംഗും (6), ചേർന്ന് വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു. അർഷദീപിനും ഹർഷൽ പട്ടേലിനും രണ്ടുവീതം വിക്കറ്റ് ലഭിച്ചു. ഹർപ്രീത് ബ്രാർ,ശശാങ്ക് സിംഗ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും.

സൺ റൈസേഴ്സ് റൺ റൈസേഴ്സ് ആയപ്പോൾ പഞ്ചറായത് പഞ്ചാബ്; പോയൻ്റ് ടേബിളിൽ രണ്ടാമൻമാരായത് അഭിഷേക് ഷോയിൽ
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബുയർത്തിയ 215 റൺസിന്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് ഒഴികെയുള്ള ബാറ്റർമാർ തകർത്തടിച്ചതോടെയാണ് ഹൈദരാബാദ് കൂറ്റൻ വിജയലക്ഷ്യം അനായാസമായി മറികടന്നത്. ജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാമത് കയറാനും ഓറഞ്ച് പടയ്‌ക്ക് സാധിച്ചു. നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി.
ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ ഹെഡിനെ വീഴ്‌ത്തി അർഷദീപ് ഹൈദരാബാദിനെ ഞെട്ടിച്ചെങ്കിലും ആ ചിരി അധിക നേരം തുടർന്നില്ല. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അഭിഷേക് ശർമ്മ ആക്രമണം അഴിച്ചുവിട്ടു. രാഹുൽ ത്രിപാഠി (18 പന്തിൽ 33) ക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഒരൊറ്റ വിദേശ താരവുമായാണ് പഞ്ചാബ് കിംഗ്സ് കളത്തിലിറങ്ങിയത്. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചു. ഓപ്പണറായി ഇറങ്ങി 44 പന്തില്‍ 71 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിംഗാണ് ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ അഥര്‍വ ടൈഡെ 27 പന്തില്‍ 46 റൺസും അടിച്ചെടുത്തു. ആദ്യ വിക്കറ്റിൽ ഒമ്പത് ഓവറിൽ 97 റൺസാണ് പഞ്ചാബ് താരങ്ങൾ അടിച്ചുകൂട്ടിയത്. മധ്യനിരയിൽ റില്ലി റൂസോ 24 പന്തിൽ 49, ജിതേഷ് ശര്‍മ്മ15 പന്തില്‍ പുറത്താകാതെ 32 എന്നിങ്ങനെ സ്കോർ ചെയ്തു.