ഈ ഗ്രാമത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുമ്പോൾ ഉറവിടം തിരിച്ചറിയാനാകുന്നില്ല
ഇടുക്കി കോട്ടയം ജില്ലാ അതിർത്തിയിലെ പെരുവന്താനം പഞ്ചായത്തിലെ താവളം ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു.
എന്നാൽ മഞ്ഞപ്പിത്തം പടരുമ്പോൾ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പും പഞ്ചായത്തും കുഴയുന്നു.
താവളം പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി മഞ്ഞപ്പിത്തം വ്യാപകമായി പടരുകയാണ്. ഇതുവരെ നടത്തിയ പരിശോധനകളിൽ വിധേയരായ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താൻ ഇതുവരെയും പഞ്ചായത്തിനോ ആരോഗ്യവകുപ്പിനോ കഴിഞ്ഞിട്ടില്ല എന്നത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.
രോഗം പടരുന്ന സാഹചര്യത്തിൽ കുടിവെള്ള സ്രോതസ്സുകളുടെ പരിശോധന, കിണറുകൾ, പൈപ്പ് വെള്ളം എന്നിവയുടെ ഗുണനിലവാര പരിശോധന തുടങ്ങിയ അടിസ്ഥാന നടപടികൾ പോലും സ്വീകരിക്കപ്പെടുന്നില്ലെന്നതാണ് പ്രധാന പരാതി.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ ആരോഗ്യവകുപ്പിന്റെ മെല്ലെപ്പോക്ക് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി രോഗികൾ അടക്കം പറയുന്നു.
പൊതുകിണറിന് സമീപമുള്ള എം.സി.എഫ് കേന്ദ്രത്തിനെതിരെയും നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
എം.സി.എഫിൽ ശേഖരിച്ച വസ്തുക്കളിൽ നിന്നുള്ള മാലിന്യം സമീപത്തെ പൊതുകിണറിലേക്ക് എത്തുന്നതായി നാട്ടുകാർ നേരത്തെ തന്നെ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ആറുമാസത്തിനിടെ ആകെ ഒന്നോ രണ്ടോ തവണ മാത്രമാണ് മാലിന്യങ്ങൾ ഇവിടെ നിന്നും മാറ്റിയത്. അതും പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണെന്നും നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ സമയബന്ധിതമായി മാറ്റണമെന്ന് ഹരിത കർമ സേന പലതവണ പഞ്ചായത്തിനെ അറിയിച്ചിരുന്നുവെങ്കിലും വാഹനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നടപടി വൈകിപ്പിച്ചെന്നാണ് ആരോപണം.
ഈ അശ്രദ്ധയുടെ ഫലമായി പ്രദേശത്ത് ശുചിത്വ പ്രശ്‌നങ്ങളും ഗുരുതരമായ ആരോഗ്യ ഭീഷണിയും രൂപപ്പെട്ടതായാണ് പരാതി.









