ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിൻ ആയുള്ള ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തെന്നും സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണൻ ഒരു മാധ്യമത്തെ അറിയിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടെന്നൊരു വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിൻ. ഗ്രൂപ്പിൻറെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്.സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം അംഗങ്ങൾ. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിൻറെ ആശങ്ക ഗോപാലകൃഷ്ണൻ ഐഎഎസിനെ അറിയിച്ചു. അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണൻറ സന്ദേശമെത്തി. തനറെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി.
അതേ സമയം ഗ്രൂപ്പിൻറെ പേരിൽ ഉയരുന്നത് പല ചോദ്യങ്ങൾ. മല്ലു ഹിന്ദു ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥർ മാത്രമായത് സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്, ഹാക്കിംഗ് എങ്കിൽ അതീവ ഗുരുതരം. സൈബർ പൊലീസ് അന്വേഷണത്തിൽ വസ്തുത പുറത്തുവരും.
English summary : WhatsApp group for IAS officers : The explanation is that the phone has been hacked