തിരുവന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടത്തിയ വയനാട് സാലറി ചലഞ്ചിൽ ആകെ പിരിഞ്ഞുകിട്ടിയത് 231 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാർ 500 കോടി രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും 300 കോടി പോലും തികച്ച് ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പണം സ്വീകരിക്കാനായി തുറന്ന ട്രഷറി അക്കൗണ്ടിലെ ഈ മാസം പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ലിന്റോ ജോസഫ് എംഎൽഎയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാർ കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.
എല്ലാവരും അഞ്ച് ദിവസത്തെ ശമ്പളം നൽകിയാൽ 660 കോടി രൂപ ലഭിക്കേണ്ടതാണ്. പക്ഷെ, പ്രതീക്ഷിച്ച തുക ലഭിച്ചില്ല.
പ്രളയത്തോടനുബന്ധിച്ച് സർക്കാർ നടത്തിയ സാലറി ചാലഞ്ച് വഴി 1246 കോടി രൂപ നേരത്തെ ലഭിച്ചിരുന്നു.
നിലവിൽ ഓരോ വകുപ്പിൽ നിന്ന് 2024 – 2025 വർഷങ്ങളിലായി ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
സ്പാർക് മുഖേന ശമ്പളം വാങ്ങുന്ന ജീവനക്കാരിൽ നിന്ന് 128.41 കോടി രൂപയാണ് ലഭിച്ചത്.
ലീവ് സറണ്ടർ വഴി 68.55 കോടി രൂപയും പിഎഫ് മുഖേന 23.26 കോടി രൂപയും ലഭിച്ചിട്ടുണ്ട്. സ്പാർക്കിതര ജീവനക്കാരുടെ വിഹിതമായി ലഭിച്ചത് 13.87 കോടി രൂപയാണ്.