സുൽത്താൻ ബത്തേരി: പാൻപരാഗിന് വീര്യം പകരാൻ വയനാടൻ പനങ്കുരു അന്യ സംസ്ഥാനങ്ങളിലേക്ക്. പുകയില ഉത്പന്നങ്ങളിൽ ഉപയോഗിക്കാനാണ് കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പനങ്കുരു കൊണ്ടുപോകുന്നത്.
കിലോ 45 രൂപയാണ് മാനന്തവാടിയിലെ ഏജൻസികൾ കച്ചവടക്കാർക്ക് നൽകുന്നത്. ആദിവാസികളാണ് എത്തിക്കുന്നത്. കുലയ്ക്ക് 200-300രൂപയ‌്ക്ക് കർഷകരിൽ നിന്ന് ശേഖരിക്കുന്ന പനങ്കുരു കിലോയ്ക്ക് 12- 13 രൂപയ്ക്ക് കച്ചവടക്കാർക്ക് വിൽക്കുകയാണ് പതിവ്. ഒരു കുലയിൽ നിന്ന് 200 – 250 കിലോ വരെ കുരു ലഭിക്കും. പൊഴുതനയാണ് വയനാട്ടിൽ ഏറ്റവും കൂടുതൽ പനങ്കുരു ലഭിക്കുന്ന പ്രദേശം. മേയ് – ആഗസ്റ്റിലാണ് കൂടുതൽ കായ ലഭിക്കുന്നത്.
കേരളത്തിൽ പാൻപരാഗ്, ഹാൻസ് തുടങ്ങിയവ നിരോധിക്കും മുമ്പ് കിലോയ്ക്ക് 90 രൂപവരെ കച്ചവടക്കാർക്ക് ലഭിച്ചിരുന്നു. ചെറുകിടക്കാർക്ക് യഥാർത്ഥ വില അറിയാത്തതുകൊണ്ട് ഏജന്റുമാർ പറയുന്നതാണ് വില.
പഴുത്ത കുലകൾ പനയിൽ നിന്ന് വെട്ടിയെടുത്ത് ചണച്ചാക്കിൽ കെട്ടിവയ്‌ക്കും. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ കുലയിൽ നിന്ന് കൊഴിയുന്ന കുരു കളത്തിൽ നിരത്തി ട്രാക്ടർ ഉപയോഗിച്ച് മെതിച്ച് തോട് കളഞ്ഞെടുക്കുന്ന പരിപ്പാണ് ഏജൻസികൾക്ക് നൽകുന്നത്.