കാട്ടാക്കട: പാറക്വാറിയിൽ നിന്ന് വെള്ളം പൊതു റോഡിലേക്ക് തുറന്നുവിട്ടു. കുത്തിയൊലിച്ചെത്തിയ വെള്ളം കണ്ട് മലവെള്ളപ്പാച്ചിൽ എന്നുകരുതി നാട്ടുകാർ ഓടിമാറി. കുട്ടികൾ ഒഴുക്കിൽപെട്ട് പോകാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
തുടർച്ചയായ മഴ കാരണം മലവിള ശംഭുതാങ്ങി എസ്റ്റേറ്റ് പാറക്വാറിയിൽ വെള്ളം നിറഞ്ഞു. മഴയത്ത് ക്വാറിയിൽ നിറഞ്ഞുകിടന്ന വെള്ളം പൊതു റോഡിലേക്ക് തുറന്നുവിട്ടതോടെ മലവെള്ളപാച്ചിൽപോലെ കുത്തിയൊലിക്കുകയായിരുന്നു.
റോഡിലൂടെ ആദ്യമായി വെള്ളം ഇടിച്ചിറങ്ങിയപ്പോൾ പ്രദേശത്തെ നിരവധി വീട്ടുകാർ ഭീതിയിലായി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് സ്കൂൾ വിട്ട് കുട്ടികൾ നടന്നു പോകവെ അപ്രതീക്ഷിതമായാണ് റോഡിലൂടെ ജലം കുത്തിയൊഴുകിയത്. അപകടകരമായ വെള്ളത്തിൻറെ ഒഴുക്ക് കണ്ട് കുട്ടികൾ അതിവേഗം ഒരു വശത്തേക്ക് മാറിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
ഇതുവഴിയെത്തിയ കാൽനടക്കാരും വാഹന യാത്രികരും രക്ഷപ്പെട്ടത് തലനാരിക്കാണ്. പാറ മടയിലേക്ക് കൂറ്റൻ വാഹനങ്ങൾ പോകുന്നത് കാരണം തകർന്ന റോഡ് അടുത്തിടെയാണ് നാട്ടുകാരുടെ ശ്രമഫലമായി സമരം നടത്തി സഞ്ചാരയോഗ്യമാക്കിയത്. ഇന്നലത്തെ വെള്ളത്തിൻറെ കുത്തൊഴുക്കിൽ റോഡ് വീണ്ടും തകർന്നു. നിരവധി പേർ വാഹനത്തിലും നടന്നും പോകുമ്പോഴായിരുന്നു ജലം കുത്തി ഒലിച്ചു വന്നത്.