130 വർഷം പഴക്കമുളള മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം കേരളത്തിന് എന്നും ആശങ്കയാണ്. മുല്ലപ്പെരിയാർ പൊട്ടുമോ ?. പൊട്ടിയാൽ എന്തു സംഭവിക്കും ?. ഇങ്ങനെ നീളുന്ന നിരവധി ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമെല്ലാം മലയാളികൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു.Water for Tamil Nadu, security for Kerala
സൂനാമിയും, പ്രളയവും, ഉരുൾ പൊട്ടൽ, മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങൾ, ഡാം തകർന്നാൽ ഉണ്ടാകുന്ന ദുരന്തത്തിന്റെ ചെറിയ പതിപ്പുകൾ മനസ്സിലാക്കി തന്നു. വയനാട് ദുരന്തമുണ്ടായതോടെ പ്രവാസികളടക്കമുള്ളവർ ആശങ്കയിലാണ്. സമൂഹമാധ്യമങ്ങളിൽ നിലവിൽ നിരവധി കാമ്പയിനുകൾ ആണ് നടക്കുന്നത്.
ഒരു “ഡാം പൊട്ടൽ” ദുരന്തത്തിനു വേണ്ടി കാത്തിരിക്കുന്നതു പോലെയാണ് മലയാളികളുടെ ഇപ്പോഴത്തെ ജീവിതം. അതേസമയം, വരൾച്ചയുടെ നെല്ലിപ്പലകയിലും കൃഷിക്ക് പ്രാധാന്യം നൽകുന്ന തമിഴ്‌നാട് പറയുന്നത്, മുല്ലപ്പെരിയാർ പൊട്ടില്ലെന്നാണ്. എന്നാൽ, മലയാളികളുടെ തലയ്ക്ക് മുകളിൽ ഡെമോക്ലസ്സിന്റെ വാളുപോലെ മുല്ലപ്പെരിയാർ തൂങ്ങിയാടാൻ തുടങ്ങിയിട്ട് ആണ്ടുകൾ പലത് കഴിഞ്ഞിരിക്കുന്നു.
ചുണ്ണാമ്പും സുർക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ നൂറ്റാണ്ടുകൾ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതിൽ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. ചുണ്ണാമ്പും മണ്ണും ചേർത്ത് നിർമ്മിച്ചതിൽ ഭൂമിയിൽ അവശേഷിക്കുന്ന ഏക ഡാമാണ് മുല്ലപ്പെരിയാർ. 50 വർഷം കാലാവധി കണക്കാക്കി പണിത ഈ നിർമ്മാണത്തിന് ഇപ്പോൾ 139 വർഷം പഴക്കമായി.
എന്നാൽ അറ്റകുറ്റപണി നടത്തിയും മറ്റും ഇത് മുന്നോട്ടു കൊണ്ടുപോകുകയാണ് ഇപ്പോൾ. എന്നാൽ ഇതുകൊണ്ട് കാര്യമില്ലെന്നാണ് കേരളം വാദിക്കുന്നത്. അതിനാലാണ് ഡീകമ്മിഷൻ എന്ന ആവശ്യം ഉയരുന്നത്. രണ്ടാഴ്ചയായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. അണക്കെട്ടിലെ ജലനിരപ്പിൽ വർധനയും രേഖപ്പെടുത്തുന്നുണ്ട്.
ജലനിരപ്പ് 132 അടിയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഓഗസ്റ്റ് പകുതിയോടെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും ശക്തമാണ്.
അപ്പോഴാണ് മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം കേരളത്തിന് പിടിവള്ളിയായത്. ഇരുസംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമായി തമിഴ്നാട് സമർപ്പിച്ച ഹർജിയിലാണ് കേരളത്തിന് അനുകൂലമായ നടപടി.
അണക്കെട്ടിന്റെ സുരക്ഷ, കരാറിന്റെ സാധുത എന്നിവയൊക്കെ ചൂടേറിയ ചർച്ചയാകുമ്പോഴൊന്നും കേരളം മുൻകൈയെടുത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല. 2006ൽ കേരളത്തിന് എതിരായ ആദ്യ സുപ്രീംകോടതി വിധിക്ക് ആധാരമായ ഹർജി പോലും മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരിൽ സ്വകാര്യവ്യക്തികൾ നൽകിയതായിരുന്നു. വിധി തമിഴ്നാടിന് അനുകൂലമായെങ്കിലും നടപ്പായില്ല.
2006 മാർച്ചിൽ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീർപ്പാക്കി 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു. എന്നിട്ടും കേരളം പുനപ്പരിശോധനാ ഹർജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല.
അതിനിടെയാണ് തമിഴ്നാട് നൽകിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹർജിയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാൽ ചിലപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കും.
മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്നും ഡീകമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ ചർച്ചകൾ കുറച്ചുകൂടി കൂടിയിട്ടുണ്ട്. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും വിഷയം സഭ നിറുത്തിവെച്ച് ചർച്ചചെയ്യണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാൻ എം.പിയും രാജ്യസഭയിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഒരു ഡാമിനെ പൊളിച്ച് മാറ്റുകയോ, സംഭരണ ശേഷി കുറക്കുകയോ ചെയ്യുന്നതിനെയാണ് ഡീകമ്മിഷൻ ചെയ്യുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഓരോ ഡാമും നിർമ്മിച്ചിരിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. അതുകൊണ്ട് തന്നെ ഡീകമ്മിഷനിങും വ്യത്യസ്തമാകും. മൂന്ന് രീതിയിലാണ് ഡീകമ്മിഷൻ. ആദ്യത്തേത് ഡാം നിലനിർത്തി കൊണ്ടുള്ള ഡീകമ്മിഷനിങ്ങാണ്.
ഓരോ ഡാമും പ്രത്യേക ആവശ്യങ്ങൾക്കായാണ് നിർമ്മിക്കുന്നത്. കാലപഴക്കമോ ഡാമിന്റെ കേടുപാടുകളോ കാരണം നിർമ്മിച്ച ആവശ്യത്തിൽ നിന്ന് മാറ്റി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. രണ്ടാമത്തെ രീതി സംഭരണശേഷി കുറക്കലാണ്. ഓരോ ഡാമുകളും നിശ്ചിതമായ സംഭരണശേഷി നിശ്ചയിച്ചാണ് നിർമ്മാണം നടത്തുന്നത്.
കാലപ്പഴക്കം അനുസരിച്ച് ഈ സംഭരണശേഷി കുറക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്തെ രീതിയാണ് ഡാം പൂർണ്ണമായും പൊളിച്ചു മാറ്റുന്നത്. ഡാം സ്ഥിതി ചെയ്യുന്ന സ്ഥലം നിർമ്മാണത്തിന് മുമ്പ് എങ്ങനെ ആയിരുന്നോ അതേ നിലയിലേക്ക് കൊണ്ടുവരുകയും തടസമില്ലാതെ നീരൊഴുക്ക് അനുവദിക്കുകയും ചെയ്യും. മുല്ലപ്പെരിയാറിൽ ഈ രീതി വേണമെന്നാണ് ആവശ്യം ഉയരുന്നത്.
ഡാമുകളുടെ ഡീകമ്മിഷൻ നടപ്പാക്കുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലുള്ള പഠനങ്ങൾ അനിവാര്യമാണ്. പാരിസ്ഥിതികാഘാത പഠനം അടക്കം നടത്തിയ ശേഷമാകും നടപടികൾ തുടങ്ങുക. പൊളിച്ച് മാറ്റുന്നതിലെ ആഘാതം എങ്ങനെയാകും, അത് എങ്ങനെ മറികടക്കാം തുടങ്ങിയ കാര്യങ്ങൾ വിശദമായി തന്നെ പരിശോധിക്കപ്പെടണം.
പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങൾ എവിടെ നിക്ഷേപിക്കും എന്നതിലും കൃത്യമായ ആസൂത്രണം വേണം. ഡാം പൊളിച്ച് മാറ്റുമ്പോൾ ഇത്രകാലം കെട്ടിനിർത്തിയ പുഴയുടെ ഒഴുക്ക് എങ്ങനെയാകും എന്നതും വിശദമായ പരിശോധിക്കപ്പെടണം. ഡാമിൽ ഏത് തരത്തിലുള്ള ഡീകമ്മിഷൻ വേണം എന്നതിൽ തീരുമാനം എല്ലാ പഠനങ്ങളും പൂർത്തിയാക്കിയിട്ടാകും ഉണ്ടാവുക. ഡാമിന്റെ സുരക്ഷിതത്വം, നീരൊഴുക്ക്, അറ്റകുറ്റ പണികളുടെ സാധ്യത എന്നിവക്കൊപ്പം സാമ്പത്തിക വശവും പഠിക്കണം.
ഡാമിന്റെ ഡീകമ്മിഷനിൽ ഭരണാധികാരികളുടെ അഭിപ്രായം, പൊതുജനങ്ങളുടെ നിലപാട് എന്നിവ ആരാഞ്ഞ് സാമൂഹികാഘാത പഠനവും നടത്തണം. ഡാമിന്റെ ചരിത്രവും പൈതൃകവും പഠന വിധേയമാക്കേണ്ടിവരും. ഒപ്പം തന്നെ ഡാം സംബന്ധിച്ച് എന്തെങ്കിലും നിയമപരമായ ബാധ്യതകളോ കരാറുകളോ ഉണ്ടോയെന്നും പരിശോധിക്കണം.
മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഈ നിയമപരമായ വെല്ലുവിളി വലുതാണ്. തമിഴ്നാടുമായി നിലവിൽ മുല്ലപ്പെരിയാറിന്റെ ജലം കൊണ്ടുപോകുന്നതിൽ കരാർ നിലവിലുണ്ട്. ഈ കരാർ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിയമപരമായും രാഷ്ട്രീയമായും എതിർപ്പ് ഉയർത്തുന്നത്. ഇത് മറികടക്കാനാണ് കേരളം നിയമപോരാട്ടം നടത്തുന്നത്.
ഡാം പൊളിക്കുകയാണെങ്കിൽ അതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും വിശദമായ പരിശോധന ആവശ്യമാണ്. ഓരോ ഡാമിനും അതിന്റെ നിർമ്മാണം അനുസരിച്ചാകും പൊളിച്ച് മാറ്റുന്നതിനുള്ള രീതിയും നിർണ്ണയിക്കുക. ഇക്കാര്യത്തിലും വിശദമായ പഠനം ആവശ്യമാണ്. ഒപ്പം പൊളിച്ച് മാറ്റിയ ശേഷമുള്ള അനുബന്ധ നിർമ്മാണങ്ങളിലെ ആഘാതവും പഠന വിഷയമാകും.
തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ ഇതാണ് സംസ്ഥാനത്തിന്റെ നിലപാട്. തമിഴ്‌നാടിന് മുടക്കം കൂടാതെ ജലം നൽകുമെന്ന് ഉറപ്പ് നൽകിയാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം മുന്നോട്ടുപോകുന്നത്. അനുമതി ലഭിച്ചാൽ 5 വർഷത്തിനകം പുതിയ അണക്കെട്ട് നിർമിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
പെരിയാർ കടുവാസങ്കേതത്തിന്റെ പ്രവേശന കവാടമായ കുമളി ആനവച്ചാൽ മൈതാനത്ത് വനംവകുപ്പ് നിർമ്മിച്ച വാഹന പാർക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. 1886ലെ പാട്ടക്കരാർ വ്യവസ്ഥയനുസരിച്ച് ഗ്രൗണ്ട് തങ്ങളുടേതാണെന്നും കേരള വനംവകുപ്പ് കൈയേറിയെന്നുമാണ് തമിഴ്നാടിന്റെ വാദം.
ഈ പാട്ടക്കരാർ തന്നെ അസാധുവാണെന്നാണ് കേരളത്തിന്റെ നിലപാട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദിരാശി സർക്കാരും നാട്ടുരാജ്യമായ തിരുവിതാംകൂറും തമ്മിൽ 1886 ഒക്ടോബർ 29ന് ഒപ്പുവച്ചതാണ് 999 വർഷത്തെ പാട്ടക്കരാർ. 2014ൽ ഒ.എസ്.3/2006 എന്ന കേസിൽ മുല്ലപ്പെരിയാർ പാട്ടക്കരാർ നിലനിൽക്കുമെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയും കേരളം റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തിരുന്നില്ല.
മുല്ലപ്പെരിയാർ വിഷയം കേരളത്തിൽ ചർച്ചയാകുന്നതിനിടെ അണക്കെട്ടിൽ തമിഴ്നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർ എസ്. രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ ഡാമിലെത്തിയത്. പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ട് പ്രദേശത്ത് വെള്ളപ്പൊക്ക സമയത്ത് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ഉദ്യോഗസ്ഥർ വിലയിരുത്തി.
ഡാം സൂപ്രണ്ടിംഗ് എൻജിനിയർ സാം ഇർവിൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കുമാർ, അസിസ്റ്റന്റ് എൻജിനിയർമാരായ രാജഗോപാൽ, പാർഥിബൻ, ബാലശേഖരൻ, നവീൻ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 865 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
132.2 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ട് പോയി തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് കനാലിലൂടെയും പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയുമായി 1400 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇന്നലെ തേക്കടിയിൽ 3.6 മില്ലിമീറ്ററും മുല്ലപ്പെരിയാർ അണക്കെട്ടിൽ 2.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനായി ഡിപിആറിന്റെ കരട് തയ്യാറായി. സംസ്ഥാന ജലസേചന വകുപ്പിന്റെ കണക്ക് അനുസരിച്ച് പുതിയ ഒരു ഡാം പണിയണമെങ്കിൽ 1400 കോടി രൂപയാണ് ചെലവ് വരുന്നത്. കുറഞ്ഞത് എട്ട് വർഷമെങ്കിലും വേണം നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ.
ഇപ്പോൾ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് 366 മീറ്റര് താഴെയാണ് പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ കരട് ഈ മാസം അവസാനത്തോടെ സംസ്ഥാന സർക്കാരിന് കൈമാറും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരള സർക്കാർ ഇത് രണ്ടാം തവണയാണ് ഡിപിആർ തയ്യാറാക്കുന്നത്. 2011ൽ ആയിരുന്നു ആദ്യം ഡിപിആർ തയ്യാറാക്കിയത്. അന്നത്തെ റിപ്പോർട്ട് അനുസരിച്ച് 700 കോടി രൂപയായിരുന്നു പുതിയ ഡാം നിർമിക്കാനുള്ള ചെലവ്.
13 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഡിപിആർ തയ്യാറാകുമ്പോൾ പ്രതീക്ഷിക്കുന്ന ചെലവ് അന്നത്തേതിനെക്കാൾ ഇരട്ടിയായിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ കൂടി അനുവദിച്ചാൽ മാത്രമേ പുതിയ ഡാം പണിയാൻ സാധിക്കുകയുള്ളൂ. ഇത് പൂർത്തിയാകാൻ അഞ്ച് മുതൽ എട്ട് വർഷം വരെ സമയമെടുക്കും. നിലവിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ കനത്തതോടെ ജലനിരപ്പ് 131.75 അടി വരെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അത് 131.4 ആയി കുറഞ്ഞിട്ടുണ്ട്. 136 അടിയായി ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.