ദില്ലി: കേന്ദ്രമന്ത്രി കിരൺ റിജിജു ലോകസഭയിൽ വഖഫ് ബില്ല് അവതരിപ്പിച്ചു. 8 മണിക്കൂർ നീണ്ട ചർച്ച ബില്ലിൽ നടക്കുകയാണ്. കോൺഗ്രസ്സ് കാലത്തെ നടപടികൾ പോലെയല്ല കൃത്യമായ നടപടിക്കുകളിലൂടെയാണ് ബില്ല് ജെപിസിയിൽ പാസായതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെന്നു മാത്രമല്ല ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
ജെപിസിയിൽ വിശദമായ ചർച്ച നടന്നുവെന്നും മതനേതാക്കളുമായി ചർച്ച നടത്തിയെന്നും മന്ത്രി കിരൺ റിജ്ജു പറയുന്നു. വിവിധ സംഘടനകളുമായി ചർച്ച നടത്തി. ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല. കാലങ്ങളായി ഭേദഗതിയിലൂടെ കടന്നുവരുന്ന ബില്ലാണ് ഇതെന്നും കിരൺ റിജിജു പറഞ്ഞു.
അതേസമയം വഖഫ് ബില്ലിൽ ചൂടേറിയ ചർച്ചയാണ് ലോക്‌സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്ന് ആവശ്യവും കെ സി വേണുഗോപാൽ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ബില്ല് അവതരണത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തിയിരുന്നു.
യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ സഭയിൽ പറഞ്ഞു. അതേസമയം പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്ന് മറുപടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. ജെപിസി നിർദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി മന്ത്രിസഭഅംഗീകരിച്ചുവെന്നും മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല.
ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.
സ്ത്രീകളെയും അമുസ്ലീമുകളെയും വഖഫ്ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ലിൽ പറയുന്നുണ്ട്. 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കിയിട്ടുണ്ട്. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.