ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഒരു വിഭാഗം ബില്ലിനെ എതിർക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകൾക്കും അമുസ്ലീങ്ങൾക്കും വഖഫ് ബോർഡിൽ പ്രാതിനിധ്യം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ബില്ലിലുള്ളത്.
വഖഫ് ബൈ യൂസർ എന്ന വ്യവസ്ഥ അവസാനിപ്പിക്കും എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഇതിന് പകരം വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കിയിട്ടുണ്ട്.
ഇതോടെ, വഖഫ് സ്വത്തിൽ അവകാശവാദം ഉന്നയിക്കാൻ രേഖ നിർബന്ധമാകും. വഖഫ് ബോർഡിന്റെ അധികാരങ്ങൾക്ക് മുകളിൽ സർക്കാരിനും നീതിന്യായ വ്യവസ്ഥക്കും ഇടപെടാൻ അവസരമുണ്ട് എന്നതും ബില്ലിലെ പ്രധാന മാറ്റമാണ്.
അഞ്ചു വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും.
സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ വഖഫ് തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റിയിട്ടുണ്ട്. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അത് അപ്ലോഡ് ചെയ്യണം.
രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.
അതേസമയം, ബില്ലിനെ എതിർക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ സഖ്യത്തിലെ ഒരു വിഭാഗം. ഒറ്റക്കെട്ടായിട്ടാണ് തീരുമാനമെന്ന് കെ സി വേണുഗോപാൽ അറിയിച്ചെങ്കിലും ചിലർ വിട്ടു നിൽക്കുമെന്നാണ് സൂചന.
വഖഫ്ബില്ല് ഭരണഘടനാ വിരുദ്ധമാണും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെ എതിർത്ത് പാർലമെന്റിൽ വോട്ട് ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ അറിയിച്ചു.
ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവരുന്നത്. ഇതിനെ എതിർക്കാതിരുന്നാൽ നാളെ മറ്റു സമുദായത്തിനും സമാനമായ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിക്കും. അതിനു ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.
ചർച്ച 12 മണിക്കൂർ വേണമെന്നും അതിനോടൊപ്പം മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയിരുന്നു.
ഇതിനു പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും ഭരണപക്ഷം ഇതിനോടകം കടുത്തനിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലായതിനാലാണ് ഇന്ന് സിപിഎമ്മിന്റെ നാല് ലോക്സഭാംഗങ്ങളും സഭയിലെത്താത്തത്.
ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എൻഡിഎ ചീഫ് വിപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ എതിർപ്പിനെ മറികടക്കാനാണ് ഭരണപക്ഷത്തിന്റെ നിർണായക നീക്കം.
അതേസമയം, ബില്ലിന്മേൽ പ്രതിഷേധിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട്പറഞ്ഞു. രാജ്യത്തിനും പൗരന്മാർക്കും പ്രയോജനമായതെല്ലാം തങ്ങൾ ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.”