കണ്ണൂർ: ആറളം ഫാമിൽ നിന്നും കാടുകയറ്റിയ ആനകളെല്ലാം തിരിച്ചെത്തുന്നു. ഓപ്പറേഷൻ എലിഫൻ്റ് പദ്ധതി പ്രകാരം ദൗത്യസംഘം തുരത്തി കാടുകയറ്റിയ ആനകളെല്ലാം വീണ്ടും ആറളം ഫാമിലും പുനരധിവാസ കേന്ദ്രത്തിലും തിരിച്ചെത്തുകയാണ്. ആനക്കൂട്ടങ്ങൾ പുനരധിവാസ മേഖലയിലെ ആദിവാസികൾക്കും ഭീഷണി ഉയർത്തുകയാണ്.(Want an elephant wall The wild Elephents are coming back Residents are worried)
37.9 കോടി രൂപ ചെലവിൽ 10.5 കിലോമീറ്റർ ദൂരത്തിൽ ആനമതിൽ പൂർത്തീകരിക്കുന്ന പദ്ധതിയുടെ കാര്യത്തിൽ അനാസ്ഥ തുടരുകയാണ്. ആനക്കൂട്ടങ്ങളെ താളിപ്പാറ-കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് വിരട്ടിയോടിക്കൽ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഇതു വഴി തന്നെ ആനകൾ തിരിച്ചെത്തുന്ന സാഹചര്യവും നിലനിൽക്കുകയാണ്. ആനമതിൽ പൊളിഞ്ഞ സ്ഥലത്ത് കൂടി വിരട്ടിയോടിച്ച ആനകൾക്ക് തിരിച്ചെത്താൻ കഴിയും.
വനംവകുപ്പിൻ്റെ അധീനതയിലുള്ള സ്ഥലത്ത് ആനമതിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കവും നിലനിൽക്കുന്നുണ്ട്. സർവേ നടത്തി പുനരധിവാസ മേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് മതിൽ കെട്ടാനുളള പദ്ധതി നടപ്പാക്കിയില്ലെങ്കിൽ നിരന്തരം ആനശല്യം നേരിടേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.
ആനമതിൽ പൂർത്തീകരിച്ചെങ്കിൽ മാത്രമേ ആറളം മേഖലയിലും പ്രത്യേകിച്ച് പുനരധിവാസ മേഖലയിലെ ജനങ്ങൾക്കും സ്വൈര്യമായി ഉറങ്ങാൻ കഴിയുകയുള്ളൂ. ആറളം ഫാമിലെ ഒന്ന് മുതൽ ആറ് വരെയുളള ബ്ലോക്കുകളിൽ വൈദ്യുത വേലി സ്ഥാപിച്ചതിനാൽ ആനകൾ പ്രവേശിക്കുന്നില്ല. എന്നാൽ മറ്റുള്ള ബ്ലോക്കുകളിലെല്ലാം ആനകൾ കൂട്ടമായി എത്തുകയാണ്. ആറളം മേഖല തന്നെ ആനകൾ ലക്ഷ്യം വെക്കുന്നതിനാൽ വനപാലകർക്ക് ഉറക്കമില്ലാത്ത അവസ്ഥയാണ്.