കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ബിലാസ്പുർ എൻഐഎ കോടതിയാണ് വിധി പറയുക.
ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരായേക്കും. എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു.
കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടർ നൽകിയ മറുപടി.
അതേസമയം കന്യാസ്ത്രീകളുടെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങളിലും പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിട്ടില്ല. ജാമ്യാപേക്ഷയിൽ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറയുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്.
എൽഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡിൽ തുടരുകയാണ്.
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതികരണവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി
റായ്പൂര്‍: കേരളത്തില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് രംഗത്ത്.
സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവുമാണ് ഇവര്‍ക്കെതിരായ പ്രധാനമായ കുറ്റങ്ങള്‍.
“ഇത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. അന്വേഷണ നടപടികള്‍ ഇതുവരെ തുടരുകയാണ്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. നിയമം അതിന്റെ വഴിക്കുപോകും.
എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ബസ്തറിലെ പെണ്‍മക്കളുടെ സുരക്ഷയെക്കുറിച്ചുള്ള വിഷയത്തെ രാഷ്ട്രീയ വലിപ്പമാക്കുന്നത് വളരെ ദുഃഖകരമാണ്,” -മുഖ്യമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സഭക്ക് കീഴിലുള്ള സ്ഥാപനത്തിലേക്ക് ജോലിക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കന്യാസ്ത്രീകളായ പ്രീതി മെറി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാൻ മാണ്ഡവി എന്നയാളെയും അറസ്റ്റ് ചെയ്തത്.
ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇവരെ സ്റ്റേഷനിൽ തടഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന പരാതിയെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമക്ക് ദേശീയ അവാർഡ് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘ്പരിവാർ അജണ്ടയാണ് നടപ്പാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത് വഴി മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചത്.
ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു എന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മലയാളി താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
Summary: The Bilaspur NIA court will deliver its verdict today on the bail plea of nuns jailed in Chhattisgarh, accused of human trafficking and religious conversion.