തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൾ റഹിം നാട്ടിലേക്ക് തിരച്ചത്.
ഇന്നലെ രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനത്തിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. ഇന്നു രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തും.
ഇളയ മകൻ ഉൾപ്പെടെ നാലുപേരെയാണ് അഫാന്റെ ആക്രമണത്തിൽ റഹീമിന് നഷ്ടമായത്. ഭാര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.
റിയാദിൽ ഒരു കട നടത്തുകയായിരുന്നു റഹീമിന് പലതരം പ്രശ്‌നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്ടമായി. വലിയ കടക്കാരനുമായി. കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹീം ദമ്മാമിലേക്ക് വിമനം കയറിയത്.
അൽ മുന സ്‌കുളിന് സമീപത്തുള്ള ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള വാഹനങ്ങളുടെ ആക്‌സസറീസ് വിൽക്കുന്ന ചെറിയ കടയിൽ ജോലിചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
വീടു വിൽക്കണം, കടങ്ങൾ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹമെന്ന് റഹീം പറഞ്ഞു. നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കൾ സ്വീകരിക്കും. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇത്ര വേഗത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് റഹീം പറയുന്നു.
അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതൽ വാത്സല്ല്യം നൽകി. അവനെ ഉൾപ്പെടെയാണ് സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്. പത്ത് മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു.