തിരുവനന്തപുരം: ചൂടിൽ നിന്ന് രക്ഷനേടുന്നതിന് വാഹനങ്ങളിൽ മാനദണ്ഡമനുസരിച്ചുള്ള സേഫ്ടി ഗ്ലെയ്സിംഗ് പതിക്കാം.
ഇതുസംബന്ധിച്ച് സെപ്തബറിൽ ഹൈക്കോടതി വിധി വന്നിരുന്നു. മുന്നിലെ ഗ്ലാസുകളിൽ 70 ശതമാനവും, സൈഡിൽ 50 ശതനമാനവും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ച് സേഫ്ടി ഗ്ലെയ്സിംഗ് ഒട്ടിച്ചാൽ നടപടിയോ പിഴയോ പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇതിനെതിരെ മോട്ടോർ വാഹനവകുപ്പ് ഇതുവരെ അപ്പീൽ പോയിട്ടില്ല.
2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100ന്റെ ഭേദഗതി പ്രകാരവും വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്ടി ഗ്ലേസിംഗ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.
ഇതേ മാനദണ്ഡ പ്രകാരം കൂളിംഗ് ഫിലിം (സൺഫിലിം) ഒട്ടിക്കാമെങ്കിലും പലരും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചട്ട ഭേഗതിക്കു മുൻപ് വാഹനത്തിന്റെ ഗ്ലാസിൽ ടിന്റഡ്, ബ്ലാക്ക് ഫിലിമുകൾ ഒട്ടിക്കുന്നത് സുപ്രീംകോടതി നിരോധിച്ചിരുന്നു.
സുതാര്യത ഉറപ്പാക്കുന്ന സേഫ്ടി ഗ്ലാസേ വാഹന നിർമ്മാതാവ് ഉപയോഗിക്കാവൂ എന്നും പറഞ്ഞിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവ് ചട്ട ഭേദഗതിക്കു മുൻപുള്ളതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹന നിർമ്മാതാവ് ഗ്ലാസിൽ ഫിലിം പതിപ്പിച്ചാൽ തെറ്റില്ല, ഉടമ പതിപ്പിച്ചാൽ തെറ്റ് എന്ന് എങ്ങനെ പറയുമെന്നു കോടതി ചോദിച്ചിരുന്നു.