വാരാണസി: വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗുരുതര അലർജിയും കുഞ്ഞിന് വയറിളക്കവും ഉണ്ടായതായി യുവതി ആരോപിച്ചു. ആയുഷി സിംഗ് എന്ന യുവതിയാണ് എക്‌സ് (മുൻ ട്വിറ്റർ) വഴി പരാതിയുമായി രംഗത്തെത്തിയത്.
ഭക്ഷണം കഴിച്ചതിന് ശേഷം ചുണ്ടുകൾ വീർത്ത് തടിച്ചതായും, രണ്ടു വയസുള്ള മകനിന് വയറിളക്കം ഉണ്ടായതായും അവർ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടുകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് യുവതി ആരോപണം ഉന്നയിച്ചത്.
മാർച്ച് 27ന് വാരാണസി–ദിയോഘർ വന്ദേഭാരത് എക്സ്പ്രസിൽ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഉടൻ ഡോക്ടറെ കാണാതിരുന്നെങ്കിൽ സ്ഥിതി ഗുരുതരമായേനെയെന്നായിരുന്നു ചികിത്സ നൽകിയ ഡോക്ടറുടെ മുന്നറിയിപ്പെന്ന് യുവതി കുറിച്ചു.
അതേസമയം, ഭക്ഷണം കൃത്യമായി പരിശോധിച്ച ശേഷമാണ് വിതരണം ചെയ്തതെന്നും, അതേ ട്രെയിനിൽ മറ്റ് യാത്രക്കാരിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) വ്യക്തമാക്കി.
മുൻപരാതികളും
വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്. പാട്ന–ടാറ്റാനഗർ സർവീസിൽ നൽകിയ തൈരിൽ പുഴു കണ്ടെത്തിയ സംഭവത്തിൽ IRCTCയ്ക്ക് ₹10 ലക്ഷം പിഴയും കരാർ കമ്പനിക്ക് ₹50 ലക്ഷം പിഴയും ചുമത്തിയിരുന്നു.
അന്നത്തെ സംഭവത്തിൽ, കാലാവധി കഴിഞ്ഞ തൈരായിരുന്നു വിതരണം ചെയ്തതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ ഇടപെട്ട് കരാറുകാരനെ പുറത്താക്കുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ സംഭവത്തിലും കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്ന ആവശ്യം ഉയരുന്നുണ്ട്.
English Summary
A woman alleged that food served on the Vande Bharat Express caused severe allergy to her and diarrhea in her toddler. IRCTC denied any lapse, stating food is quality-checked and no other complaints were reported.









