തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങള്‍ക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പിലാണ് ഫ്ലാറ്റ് നിർമാണം തുടങ്ങിയത്.
ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.
നിയമവശങ്ങള്‍ പരിശോധിച്ച ശേഷം നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടികള്‍ സ്വീകരിച്ച് വരുന്നതായി മന്ത്രി എം.ബി. രാജേഷ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.
തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി വില്ലേജില്‍പ്പെട്ട 1.3 ഹെക്ടര്‍ റവന്യൂ ഭൂമി, ഉടമസ്ഥാവകാശവും നിയന്ത്രണവും റവന്യൂ വകുപ്പില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.
പ്രസ്തുത ഭൂമിയില്‍ 140 വീടുകളും ആശുപത്രി കെട്ടിടവും ചേര്‍ന്ന സമുച്ചയം നിര്‍മിച്ച് ലൈഫ് മിഷന് കൈമാറുന്നതിനായി യു.എ.ഇ.റെഡ് ക്രസന്റുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു.
പ്രളയ പുനര്‍ നിര്‍മാണത്തിന് സഹായഹസ്തവുമായി സമീപിച്ച നിരവധി ഏജന്‍സികളില്‍ ഒന്നായിരുന്നു യു.എ.ഇ. റെഡ് ക്രസന്റ്.
ഫ്‌ളാറ്റും ആശുപത്രിയും നിര്‍മിക്കുന്നതിന് യു.എ.ഇ. റെഡ് ക്രസന്റും നിര്‍മാണ ഏജന്‍സികളുമായാണ് കരാര്‍ ഉണ്ടാക്കിയിരുന്നത്.